തിരുവനന്തപുരത്തെ 2030 ആകുമ്പോഴേക്കും രാജ്യത്തെ ഒരു മോഡൽ സിറ്റിയാക്കി മാറ്റാൻ കേന്ദ്രം. കേരളത്തിന്റെ തലസ്ഥാന നഗരിയെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരത്തു സംഘടിപ്പിച്ച ബി ജെ പി പബ്ലിക് റാലിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകി. വരും വർഷങ്ങളിൽ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള വികസന രൂപരേഖ ബിജെപി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ താമസിക്കാൻ ഏറ്റവും അനുയോജ്യമായതും വികസിതവുമായ ആദ്യ മൂന്ന് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിന്റെ നിലവിലെ പ്രശ്നങ്ങളും ഭാവി വികസന സാധ്യതകളും കോർത്തിണക്കിക്കൊണ്ടാണ് ഈ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയുമാണ് ജനങ്ങൾ കണ്ടിരുന്നതെങ്കിൽ, ഇനി മുതൽ വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ‘മൂന്നാം പക്ഷം’- ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി രംഗത്തുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ വികസിത നഗരമാക്കാനുള്ള പരിശ്രമങ്ങൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ മാറാത്ത കാര്യങ്ങൾ ഇനി മാറിത്തുടങ്ങുമെന്നും നഗരത്തിന്റെ വളർച്ചയ്ക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
തിരുവനന്തപുരത്തെ ഒരു മോഡൽ സിറ്റിയാക്കി മാറ്റാനുള്ള തന്റെ ദൗത്യത്തിൽ ജനങ്ങളുടെ പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ട് മേയർ വി.വി. രാജേഷാണ് ഈ രൂപരേഖയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ 15 ദിവസങ്ങളായി നടന്ന നിരന്തരമായ ചർച്ചകൾക്കും പഠനങ്ങൾക്കും ഒടുവിലാണ് നഗരത്തിന്റെ വികസനത്തിനായുള്ള ഈ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്.
ഫെബ്രുവരി മാസത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് വികസന കോൺക്ലേവുകൾ സംഘടിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ടുമായി ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും വി.വി. രാജേഷ് അറിയിച്ചു.
PM Narendra Modi assures to transform Thiruvananthapuram into one of India’s top 3 most liveable and developed cities by 2030. Read about the new development master plan.
