ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ അന്തിമതീരുമാനമായതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച. ജയശങ്കറിന്റെ യുഎസ് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ആണവശക്തി, വ്യാപാരം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തതായി ജയശങ്കർ വ്യക്തമാക്കി. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം എന്നിവയിൽ ഉഭയകക്ഷി സഹകരണവും ചർച്ചാവിഷയമായി. വിവിധ സംവിധാനങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങൾ എത്രയും വേഗം നടത്താൻ ധാരണയായതായി ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെ അറിയിച്ചു.
ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ധാരണയിലെത്തിയ ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനെ റൂബിയോയും ജയശങ്കറും സ്വാഗതം ചെയ്തതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇരു ജനാധിപത്യ രാജ്യങ്ങളും പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നതിനും ഊർജ, സുരക്ഷാലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ക്വാഡിലൂടെ സഹകരണം വിപുലീകരിക്കുന്നതിൽ ഇരുരാജ്യങ്ങളുടേയും പ്രതിബദ്ധത പ്രകടിപ്പിച്ച് സെക്രട്ടറി റൂബിയോയും മന്ത്രി ജയശങ്കറും കൂടിക്കാഴ്ച അവസാനിപ്പിച്ചതായും ഉഭയകക്ഷി താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇൻഡോ-പസഫിക് മേഖല നിർണായകമാണെന്ന കാര്യം ഇരുനേതാക്കളും സൂചിപ്പിച്ചതായും ടോമി പിഗറ്റ് കൂട്ടിച്ചേർത്തു.
ഇന്ത്യയും യുഎസും വ്യാപാരക്കരാറിന് അംഗീകാരം നൽകിയതായി ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയശങ്കറും റൂബിയോയും കൂടിക്കാഴ്ച നടത്തിയത്. റൂബിയോയുടെ നേതൃത്വത്തിൽ നടക്കുന്ന ക്രിട്ടിക്കൽ മിനറൽസ് മിനിസ്റ്റീരിയലിൽ പങ്കെടുക്കുന്നതിനായാണ് ജയശങ്കർ യുഎസിലെത്തിയത്. സന്ദർശനവേളയിൽ ജയശങ്കർ യുഎസ് ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
External Affairs Minister S. Jaishankar and US Secretary of State Marco Rubio met to discuss the India-US trade deal
