ഇന്ത്യയിലെ പ്രമുഖ വ്യവസായികളിൽ ഒരാളാണ് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന്, തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമെന്ന് അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ₹10,000 കോടി മുതൽ ₹15,000 കോടി വരെ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ സംരംഭത്തിനായി മാറ്റിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സമൂഹമാധ്യമ കുറിപ്പിലൂടെ അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യ എനർജി വീക്കിനോടനുബന്ധിച്ച് ആഗോള ഊർജ നേതാക്കളുടെ റൗണ്ട്ടേബിൾ യോഗത്തിലാണ് പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചത്. കൂടിക്കാഴ്ചയിൽ സമ്പത്തിന്റെ 75% സമൂഹത്തിലേക്ക് തിരികെ പോകുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി അനിൽ അഗർവാൾ പറഞ്ഞു. കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിന് ശേഷം താൻ പങ്കെടുത്ത ആദ്യത്തെ ഔദ്യോഗിക യോഗമാണിതെന്നും അഗർവാൾ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞ അനിൽ അഗർവാൾ മകന്റെ വിയോഗത്തിൽ മോഡി അനുശോചനവും സഹതാപവും പ്രകടിപ്പിച്ചതായും വ്യക്തമാക്കി.
യുഎസ്സിൽ സ്കീയിംഗ് അപകടത്തെത്തുടർന്ന് കഴിഞ്ഞ മാസമാണ് അനിൽ അഗർവാളിന്റെ ഏക മകനും വ്യവസായിയുമായ അഗ്നിവേഷ് അഗർവാൾ അന്തരിച്ചത്. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. വേദാന്ത ഗ്രൂപ്പിന് കീഴിൽ ‘ഫുജൈറ ഗോൾഡ്’ എന്ന കമ്പനി സ്ഥാപിച്ച അഗ്നിവേശ്, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡുമായി ബന്ധപ്പെട്ട വിവിധ ചുമതലകളും വഹിച്ചു. തൽവാണ്ടി സാബോ പവർ ലിമിറ്റഡ് ചെയർപേഴ്സൺ, ബോർഡ് ഓഫ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഫോർബ്സ് റിയൽ ടൈം ബില്യണേർ പട്ടിക പ്രകാരം, അനിൽ അഗർവാളിന്റെ ആസ്തി 3.3 ബില്യൺ ഡോളറാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വേദാന്തയിലെ അദ്ദേഹത്തിന്റെ ഭൂരിപക്ഷ ഓഹരികളിൽ നിന്നാണ്. 1976ൽ സ്ഥാപിച്ച സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസാണ് അനിൽ അഗർവാളിന്റെ സംരംഭക ജീവിത്തതിൽ വഴിത്തിരിവായത്. ഇന്ത്യയിൽ കോപ്പർ സ്മെൽറ്ററും റിഫൈനറിയും സ്ഥാപിച്ച ആദ്യ സ്വകാര്യ കമ്പനിയാണ് സ്റ്റെർലൈറ്റ്. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് പ്രവേശനം നേടുന്നതിനായി, അനിൽ അഗർവാളും സംഘവും 2003ൽ ലണ്ടനിൽ വേദാന്ത റിസോഴ്സസ് പിഎൽസി സംയോജിപ്പിച്ചു. പതിറ്റാണ്ടുകളായി വേദാന്ത എന്നറിയപ്പെടുന്ന സ്ഥാപനം പടുത്തുയർത്തിയ അഗർവാൾ, നിരവധി വിവാദങ്ങൾക്കിടയിലും തളരാതെ ബിസിനസ്സ് കെട്ടിപ്പടുത്തു.
Vedanta Chairman Anil Agarwal met PM Modi at India Energy Week, pledging 75% of his wealth to social causes, including ₹15,000 crore for education and healthcare.