എസ് യു-57 എംകെഐ യുദ്ധവിമാനത്തിന്റെയും എസ്-70 ഹണ്ടർ സ്റ്റെൽത്ത് ഡ്രോണിന്റെയും സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന വാഗ്ദാനവുമായി റഷ്യ. ഇന്ത്യയിൽ നിർമിക്കുന്ന എസ് യു-57എംകെഐ യുദ്ധവിമാനങ്ങൾ സുഖോയ് എസ്-70 ‘ഹണ്ടർ’ സ്റ്റെൽത്ത് അൺമാൻഡ് കോമ്പാറ്റ് ഡ്രോണുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലായിരിക്കും രൂപകൽപന ചെയ്യുകയെന്ന് റോസ്റ്റെക് അധികൃതർ അറിയിച്ചു. യുദ്ധവിമാന–ഡ്രോൺ സംയോജിത സംവിധാനത്തിന്റെ ഭാഗമായി എസ്-70 ഡ്രോൺ ഇന്ത്യ വേർതിരിച്ച് വാങ്ങുകയോ, രാജ്യത്തിനുള്ളിൽ തന്നെ നിർമിക്കുകയോ ചെയ്യാനുള്ള സാധ്യതയും റഷ്യ മുന്നോട്ടുവെക്കുന്നു.

മാൻഡ് യുദ്ധവിമാനവും അൺമാൻഡ് ഡ്രോണുകളും ചേർന്ന് പ്രവർത്തിക്കുന്ന ‘മാൻഡ്–അൺമാൻഡ് ടീമിംഗ്’ ആശയമാണ് ഈ നിർദേശത്തിന്റെ അടിസ്ഥാനം. ഭാരമേറിയ ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന എസ്-70 ഡ്രോൺ മുന്നിൽ പറന്ന് ലക്ഷ്യങ്ങൾ കണ്ടെത്തുകയും ആക്രമണത്തിൽ പങ്കാളിയാകുകയും ചെയ്യുന്നതിലൂടെ എസ് യു-57ന്റെ ആക്രമണവും നിരീക്ഷണ ശേഷിയും വർധിപ്പിക്കാനാകും. വലിയ ആയുധവാഹന ശേഷിയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ഇന്ത്യൻ വ്യോമസേനയുടെ ശ്രദ്ധ. അതേസമയം AMCA, ഘടക് UCAV, റാഫേൽ അപ്‌ഗ്രേഡ് പദ്ധതികൾ വഴി തദ്ദേശീയമായി സമാനമായ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നുമുണ്ട്.
Russia proposes a revolutionary defense deal to India involving Su-57MKI fighters and S-70 Hunter stealth drones with full technology transfer and local manufacturing options.