രാജ്യത്തുടനീളം വാട്ടർ മെട്രോ പദ്ധതി വരുന്നു. സുസ്ഥിത ഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് നീക്കം. വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ പദ്ധതി വികസിപ്പിക്കാൻ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം 9200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

അടുത്ത പത്തു വർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികൾക്കാണ് ഫണ്ട് നൽകുക. പൂർണമായും സർക്കാർ ധനസഹായത്തോടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും നടപ്പാക്കുന്ന വാട്ടർ മെട്രോ പദ്ധതികൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രാലയത്തിന്റെ കരട് മാർഗനിർദേശത്തിൽ പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ പദ്ധതി വൻ വിജയമായതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ഇത് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
പദ്ധതി നടപ്പാക്കി രണ്ടര വർഷം തികയും മുമ്പ് 50 ലക്ഷം പേരാണ് കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. സുസ്ഥിര നഗര ഗതാഗതത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഏത് കാലാവസ്ഥയിലും സുരക്ഷിതമായ യാത്രക്ക് സാധ്യതയുള്ള ജലപാതകളിൽ വാട്ടർ മെട്രോ പദ്ധതി തുടങ്ങാനാണ് ഫണ്ട് നൽകുക. 18 നഗരങ്ങളിലെ വാട്ടർ മെട്രോ പദ്ധതിക്ക് ഉൾനാടൻ ജലപാത അതോറിറ്റി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സാധ്യതാ പഠനം നടത്തിയിരുന്നു.
India to expand Water Metro projects to several cities with a ₹9,200 crore investment. Learn how the successful Kochi Water Metro model is shaping sustainable urban transport.
