അതിവേഗം വളരുന്ന ഒന്നാണ് ഇന്ത്യയിലെ വ്യോമയാന മേഖല. ഈ സാഹചര്യത്തിൽ അദാനി എയപോർട്സിന്റെ (Adani Airports Holding Ltd) ഐപിഒ സാധ്യതയും വ്യാപന പദ്ധതികളും ശ്രദ്ധ നേടുന്നു. അദാനി എന്റർപ്രൈസസിന് (Adani Enterprises Ltd) കീഴിൽ പ്രവർത്തിക്കുന്ന അദാനി എയപോർട്സ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ശൃംഖലകളിലൊന്നായി വളർന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം ₹1 ലക്ഷം കോടി നിക്ഷേപിച്ച് വിമാനത്താവള സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി.

മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിവയ്ക്കൊപ്പം നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളാണ് അദാനി നടത്തുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ 9.4 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത കമ്പനിക്ക് ആഭ്യന്തര വിമാനയാത്രയിലെ ഏകദേശം 23 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരിലും കാർഗോ ഗതാഗതത്തിലും ശ്രദ്ധേയ സാന്നിദ്ധ്യവുമുണ്ട്. അദാനി എയർപോർട്സ് 2027-2028ഓടെ ഐപിഒ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സാമ്പത്തികമായി സ്വയം നിലനിൽക്കുന്ന ഘട്ടത്തിലെത്തിയ ശേഷമേ ലിസ്റ്റിംഗ് ഉണ്ടാകൂവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഐപിഒയ്ക്ക് പകരം ഡീമെർജർ വഴിയും വിമാനത്താവള ബിസിനസ് സ്വതന്ത്രമായി ലിസ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കപ്പെടുന്നു.
ഇന്ത്യയുടെ വ്യോമയാന വിപണി വേഗത്തിൽ വികസിക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര ലിസ്റ്റിംഗ് ഓഹരിയുടമകൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ വിപണി സാഹചര്യങ്ങളും നിക്ഷേപ നിയന്ത്രണവും നിർണായകമാകും. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായ ഇന്ത്യയിൽ യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുകയാണ്. ഇന്റർനാഷണൽ എയർ ട്രോൻസ്പോർട്ട് അസോസിയേഷൻ കണക്കുകൾ പ്രകാരം 2030ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ വിമാനയാത്രാ വിപണിയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. കഴിഞ്ഞ ഒരു ദശകത്തിൽ രാജ്യത്തെ പ്രവർത്തനക്ഷമ വിമാനത്താവളങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചതും വളർച്ചയ്ക്ക് കാരണമായി. എയർപോർട്സ് അതോറിറ്റി 2027 വരെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.
എന്നാൽ വെല്ലുവിളികളും നിലനിൽക്കുന്നു. വിമാനത്താവള മേഖല വൻ നിക്ഷേപം ആവശ്യപ്പെടുന്നതും സാമ്പത്തിക മാറ്റങ്ങൾക്കും നിയന്ത്രണ നയങ്ങൾക്കും അതീവ സ്വാധീനവിധേയവുമാണ് എന്നതാണ് ഇതിൽ പ്രധാനം. വിപുലീകരണ ഘട്ടത്തിലെ കടബാധ്യതകളും പദ്ധതി വൈകല്യങ്ങളും ലാഭത്തിൽ ബാധകമാകാം. കൂടാതെ ഐപിഒ നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ ഇതുവരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിന് സമർപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മൊത്തത്തിൽ, വിമാനത്താവള ശൃംഖല വികസിപ്പിച്ച് സ്ഥിരമായ വരുമാന പ്രവാഹം ഉറപ്പാക്കിയശേഷം സ്വതന്ത്ര ലിസ്റ്റിംഗ് നടത്തുക എന്നതാണ് അദാനി സ്വീകരിക്കാൻ സാധ്യതയുള്ള തന്ത്രം. ഇന്ത്യയിലെ വ്യോമയാന വളർച്ച തുടർന്നാൽ ഈ നീക്കം ഓഹരിയുടമകൾക്ക് വലിയ നേട്ടം നൽകാൻ ഇടയുണ്ടെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.
Adani Airports aims to invest ₹1 lakh crore in infrastructure over the next 5 years. Explore their potential IPO plans for 2027-28 and how they dominate 23% of India’s domestic aviation traffic.
