ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച. മുംബൈയിൽ നടന്ന നിർണായക ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷ ആഗോള തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പ്രതിരോധം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലായി 21 സുപ്രധാന കരാറുകളിലാണ് ഇരുനേതാക്കളും ഒപ്പുവെച്ചത്. ആഗോള സ്ഥിരതയ്ക്കുള്ള ശക്തിയെന്നാണ് ഇരുരാജ്യങ്ങളിടേയും ബന്ധത്തെ മോഡിയും മാക്രോണും വിശേഷിപ്പിച്ചത്.
ഇന്ത്യ-ഫ്രാൻസ് ബന്ധത്തെ നിർണായകം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോഡി, പ്രസിഡന്റ് മാക്രോണിന്റെ സഹായത്തോടെ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും സമീപകാലത്ത് അതിന് കൂടുതൽ ഊർജ്ജം നൽകുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ, ഇരുരാജ്യങ്ങളുടേയും ബന്ധത്തെ പ്രത്യേക ആഗോള പങ്കാളിത്തത്തിലേക്ക് ഉയർത്തുകയാണ്. ഈ പങ്കാളിത്തം വെറും തന്ത്രപരമല്ല. പ്രവചനാതീതമായ ആഗോള ചലനാത്മകതയുടെ കാലഘട്ടത്തിൽ, പങ്കാളിത്തം ആഗോള സ്ഥിരതയും പുരോഗതിയും നൽകും-പ്രധാനമന്ത്രി പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ഇന്തോ-പസഫിക് മേഖല എന്നിവ പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയും ഫ്രാൻസും ജനാധിപത്യ തത്വങ്ങൾക്കും നിയമവാഴ്ചയ്ക്കും ആഗോള ക്രമത്തിനും പ്രതിജ്ഞാബദ്ധരാണെന്ന് കൂട്ടിച്ചേർത്തു.

ഫ്രാൻസിന്റെ ഏറ്റവും വിശ്വസ്ത പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്ന് മാക്രോൺ പറഞ്ഞു. റാഫേൽ ജെറ്റുകൾ മുതൽ അന്തർവാഹിനികൾ വരെ, ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണം വികസിപ്പിക്കുകയാണെന്നും, അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും നിയമവാഴ്ചയിൽ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യയും ഫ്രാൻസും സഹകരിക്കുന്നത് തുടരുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ആക്രമണത്തേയും പ്രസിഡന്റ് മാക്രോൺ അപലപിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ചു. ഉക്രെയ്ൻ, ഇറാനിലെ സംഭവവികാസങ്ങൾ, ഗാസയിലെ സാഹചര്യം തുടങ്ങിയ സംഘർഷങ്ങളിൽ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടതാണ് കൂടിക്കാഴ്ചയിലെ ഏറ്റവും പ്രധാന പ്രഖ്യാപനം. ടാറ്റയും എയർബസ്സും ചേർന്ന് കർണാടകയിൽ സ്ഥാപിക്കുന്ന H125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ അസംബ്ലി ലൈനിന്റെ ഉദ്ഘാടനം മോഡിയും മാക്രോണും ചേർന്ന് നിർവഹിച്ചു. ഇരുരാജ്യങ്ങളും ചേർന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ഹെലികോപ്റ്റർ ഇന്ത്യയിൽ നിർമിക്കുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ഇന്ത്യയ്ക്കുള്ളിൽ ഹാമർ മിസൈലുകൾ നിർമിക്കുന്നതിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാനും തമ്മിലുള്ള സംയുക്ത സംരംഭവും പ്രതിരോധ സഹകരണ ഉടമ്പടിയും കരാറുകളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ സൈന്യത്തിനും ഫ്രഞ്ച് കരസേനയ്ക്കും ഇടയിൽ സൈനിക ഓഫീസർമാരെ പരസ്പരം നിയമിക്കുന്നത് സംബന്ധിച്ച മറ്റൊരു മെമോറാണ്ടത്തിലും ഒപ്പുവെച്ചു. പ്രതിരോധ, സുരക്ഷാ സിനർജി, വ്യാപാര, മൂലധന നിക്ഷേപം, സഹ-ഉൽപ്പാദനം, നിർണായക ധാതു ലോജിസ്റ്റിക്സ്, ഗവേഷണ, നവീകരണ, അക്കാഡമിക് കൈമാറ്റം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളും ചർച്ചയായി.
2030 ആകുമ്പോഴേക്കും 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യുകയെന്ന സുപ്രധാന തീരുമാനവും കൂടിക്കാഴ്ചയിൽ കൈക്കൊണ്ടു. നിലവിൽ ഇത് ഏകദേശം 10,000 ആണ്. ഫ്രഞ്ച് സർവകലാശാലകൾക്കായി തയ്യാറെടുക്കാൻ ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഇന്റർനാഷണൽ ക്ലാസുകൾ സംരംഭത്തെ ഇരുനേതാക്കളും അഭിനന്ദിച്ചു. ESSEC ബിസിനസ് സ്കൂളും CentraleSupélec ഉം ഒരുമിച്ച് കൊണ്ടുവരുന്ന മുംബൈ ഹബ്ബിനെയും അക്കാഡമിക് യോഗ്യതകളുടെ പരസ്പര അംഗീകാരം സംബന്ധിച്ച കരാറിൽ വരാനിരിക്കുന്ന ഭേദഗതികളെയും ഇരുവരും സ്വാഗതം ചെയ്തു. ഇന്ത്യ-ഫ്രാൻസ് സംയുക്ത പ്രസ്താവന പ്രകാരം, ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി ഇന്ത്യൻ പൗരന്മാർക്ക് വരാനിരിക്കുന്ന വിസ രഹിത ഗതാഗത സൗകര്യത്തെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ആറ് മാസത്തെ പരീക്ഷണ കാലയളവിനുശേഷം ഇത് പുനഃപരിശോധിക്കും. ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷമായ 2026ൽ ശാസ്ത്രം, സാങ്കേതികവിദ്യ, AI, ആരോഗ്യ സംരക്ഷണം, സുസ്ഥിര വികസനം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം പ്രകടമാക്കും. ശാസ്ത്ര-ഗവേഷണ മേഖലയിൽ, INRIA യും ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക വകുപ്പും ചേർന്ന് ഡിജിറ്റൽ ശാസ്ത്ര-സാങ്കേതികവിദ്യയെക്കുറിച്ചുള്ള ദ്വിരാഷ്ട്ര കേന്ദ്രം ഇരു രാജ്യങ്ങളും തുറക്കും. സോർബോൺ സർവകലാശാല, എയിംസ് ന്യൂഡൽഹി, പാരീസ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയെ ഒന്നിച്ചുചേർത്ത് ആരോഗ്യ സംരക്ഷണത്തിൽ എഐയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള സ്ഥിരമായ വളർച്ചയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. പ്രത്യേകിച്ച് എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നവീകരണത്തിൽ അധിഷ്ഠിതമായ സംരംഭങ്ങൾ എന്നിവയിലൂടെ കൂടുതൽ സാധ്യതകൾ തുറക്കുന്നതിനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു. സന്ദർശന വേളയിൽ നടന്ന ഇന്ത്യ-ഫ്രാൻസ് സിഇഒ ഫോറം ബിസിനസ്സ് ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായി. കൂടുതൽ ഉറപ്പ് നൽകുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി നികുതി ഉടമ്പടിയിലെ ഭേദഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഡിജിറ്റൽ പേയ്മെന്റുകളുടെ കാര്യത്തിൽ, യുപിഐ സേവനം നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമെന്ന ഫ്രാൻസിന്റെ പുരോഗതിയിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. പാരീസിലെ നിരവധി മുൻനിര സ്റ്റോറുകൾ ഇതിനകം തന്നെ യുപിഐ സ്വീകരിക്കുന്നു, ഇത് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു.
മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ പ്രധാന ഫലങ്ങൾ:
1. ഇന്ത്യ-ഫ്രാൻസ് ബന്ധം “പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം” ആയി ഉയർത്തൽ.
2. ഉന്നത പങ്കാളിത്തത്തിന്റെയും ഹൊറൈസൺ 2047 റോഡ്മാപ്പിന്റെയും നടത്തിപ്പ് പതിവായി അവലോകനം ചെയ്യുന്നതിനായി വാർഷിക വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണം സ്ഥാപിക്കൽ.
3. ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷത്തിന് തുടക്കം.
4. ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ നെറ്റ്വർക്കിന് തുടക്കം.
5. കർണാടകയിൽ H125 ഹെലികോപ്റ്റർ അന്തിമ അസംബ്ലി ലൈനിന്റെ ഉദ്ഘാടനം.
6. പ്രതിരോധ സഹകരണത്തിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാർ പുതുക്കൽ.
7. ബിഇഎല്ലും സഫ്രാനും തമ്മിൽ ഇന്ത്യയിൽ ഹാമർ മിസൈലുകൾ നിർമ്മിക്കുന്നതിനുള്ള സംയുക്ത സംരംഭം.
8. ഇന്ത്യൻ കരസേനയിലും ഫ്രഞ്ച് കരസേനാ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ പരസ്പര വിന്യാസം.
9. സംയുക്ത അഡ്വാൻസ്ഡ് ടെക്നോളജി ഡെവലപ്മെന്റ് ഗ്രൂപ്പിന്റെ രൂപീകരണം.
10. നിർണായക ധാതുക്കളിലും ലോഹങ്ങളിലും സഹകരണം.
11. ഡിഎസ്ടിക്കും സിഎൻആർഎസിനും ഇടയിൽ നൂതന മെറ്റീരിയലുകളെക്കുറിച്ചുള്ള കേന്ദ്രം സ്ഥാപിക്കും.
12. രണ്ട് സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാറിലെ പ്രോട്ടോക്കോൾ ഭേദഗതി ചെയ്യുന്നു.
13. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, നവീകരണം, സാങ്കേതികവിദ്യ എന്നിവയിലെ തന്ത്രപരമായ സഹകരണം സംബന്ധിച്ച് ടി-ഹബ്ബും നോർഡ് ഫ്രാൻസും തമ്മിലുള്ള സമ്മതപത്രം.
14. ഡിഎസ്ടിയും സിഎൻആർഎസും തമ്മിലുള്ള ശാസ്ത്രീയ സഹകരണത്തിനുള്ള ധാരണാപത്രം.
15. ഡിജിറ്റൽ സയൻസസ് ആൻഡ് ടെക്നോളജിക്കായുള്ള ഇന്തോ-ഫ്രഞ്ച് സെന്റർ സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനം.
16. ഡൽഹി എയിംസിൽ ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ എഐ ഇൻ ഹെൽത്തിന്റെ ഉദ്ഘാടനം.
17. പകർച്ചവ്യാധികളെക്കുറിച്ചുള്ള ഗവേഷണ വികസനത്തിലും ആഗോള ആരോഗ്യ ഗവേഷണത്തിലും സഹകരണം സംബന്ധിച്ച ഡിബിടിയും എഎൻആർഎസും തമ്മിലുള്ള സമ്മതപത്രം.
18. ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ മെറ്റബോളിക് ഹെൽത്ത് സയൻസസ് സ്ഥാപിക്കുന്നതിനുള്ള കരാർ.
19. വ്യോമയാന ശാസ്ത്രത്തിൽ നൈപുണ്യ വികസനത്തിനായുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കും.
20. പുനരുപയോഗ ഊർജ്ജ സഹകരണത്തിൽ നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയവും സാമ്പത്തിക, ധനകാര്യ, വ്യാവസായിക, ഊർജ്ജ, ഡിജിറ്റൽ പരമാധികാര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം പുതുക്കൽ.
21. കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ തപാൽ വകുപ്പും ഫ്രാൻസിലെ ലാ പോസ്റ്റെയും തമ്മിൽ സഹകരണം.
PM Modi and President Macron signed 21 key agreements in Mumbai, covering defense, technology, and education. Highlights include H125 helicopter manufacturing and Hammer missile production in India. Explore the future of this Global Strategic Partnership.
