വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻറെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചിരിക്കുകയാണ്. ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ലഭ്യമായിരിക്കുന്നത്. താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത.
ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് നിർമാണോദ്ഘാടനം എന്ന പേരിൽ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും പിന്നെയും അഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് തുരങ്ക പാത നിർമാണത്തിനുളള തടസങ്ങൾ നീങ്ങിയത്. പാത കടന്നുപോകുന്ന പ്രദേശത്തിൻറെ ജൈവ വൈവിധ്യവും ഉരുൾപൊട്ടൽ സാധ്യതാ പ്രദേശമെന്ന ഭീഷണിയും പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ചു. മറിപ്പുഴയ്ക്ക് സമീപം വനപ്രദേശത്ത് 2022ൽ ഉരുൾപൊട്ടി. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ സൃഷ്ടിച്ച നടുക്കം കൂടിയായതോടെ പദ്ധതിക്ക് അനുമതി നൽകരുതെന്ന ആവശ്യം ശക്തമായി.
ഒടുവിൽ കർശന ഉപാധികളോടെയാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയത്. പ്രദേശത്തിൻറെ ഭൂപ്രകൃതിക്കോ ജൈവ വൈവിധ്യത്തിനോ നാശം വരുത്തരുതെന്ന ഉപാധികൾ മുന്നോട്ടുവെച്ചാണ് വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അന്തിമ അനുമതി നൽകിയിരിക്കുന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ 2134 കോടി രൂപയുടെ മുതൽമുടക്കിലാണ് തുരങ്കപാത നിർമാണം. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻ ട്യൂബ് ടണലാണ് നിർമിക്കുക.
The Union Environment Ministry grants final Stage-2 clearance for the Wayanad tunnel road. At ₹2,134 crore, this 8.7km project will be India’s second-longest twin-tube tunnel, linking Kozhikode and Wayanad.
