ടാറ്റ സൺസ് (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ കാലാവധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള തീരുമാനം താൽക്കാലികമായി മാറ്റിവെച്ചു. ടാറ്റാ ട്രസ്റ്റ്സ് (Tata Trusts) ചെയർമാൻ നോയൽ ടാറ്റ ഉയർത്തിയ നിരവധി ചോദ്യങ്ങളുടെയും നിബന്ധനകളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം നീണ്ടുപോകുന്നത്. ടാറ്റാ ഗ്രൂപ്പിന് കീഴിലെ ചില കമ്പനികളിലെ നഷ്ടം ചൂണ്ടിക്കാട്ടിയ നോയൽ, ടാറ്റ സൺസ് ഒരിക്കലും വിപണിയിൽ ലിസ്റ്റ് ചെയ്യില്ലെന്ന് ചന്ദ്രശേഖരൻ രേഖാമൂലം ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടു. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ചെയർമാൻ സ്ഥാനത്ത് ചന്ദ്രശേഖരന്റെ കാലാവധി. 2017 മുതൽ ടാറ്റ സൺസിന്റെ തലപ്പത്തുള്ള ചന്ദ്രശേഖരൻ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിൽ മികച്ച രീതിയിലുള്ള മാറ്റം കൊണ്ടുവന്നിരുന്നു. എന്നാൽ അടുത്തിടെ കമ്പനിയിൽ ഉണ്ടായ അധികാര തർക്കങ്ങളാണ് ചന്ദ്രശേഖരന്റെ പുനർ നിയമനത്തെയും ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സാധാരണയായി ടാറ്റ സൺസിന്റെ ഓഹരി ഉടമകളും ബോർഡും ഒരു വർഷം മുൻപ് തന്നെ ചെയർമാന്റെ പുനർനിയമനം/നിയമനം അംഗീകരിക്കുന്നതാണ് പതിവ്. സ്ഥിരതയും തുടർച്ചയും ഉറപ്പാക്കുന്നതിനോ തന്ത്രം ആസൂത്രണം ചെയ്യാനോ മതിയായ സമയം നൽകുന്നതിന് വേണ്ടിയാണ് ഒരു വർഷം മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ, ടാറ്റ സൺസ് ഡയറക്ടർ ബോർഡിലെ നാല് അംഗങ്ങൾ ചന്ദ്രശേഖരന്റെ കാലാവധി നീട്ടലിന് അനുകൂലമായിരുന്നു. വിഷയത്തിൽ വോട്ടെടുപ്പിന് തയ്യാറായിരുന്നെങ്കിലും, ഏകകണ്ഠമായ തീരുമാനം വേണമെന്ന നിലപാടിൽ ചന്ദ്രശേഖരൻ തന്നെ തീരുമാനം മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചു. മുൻ ചെയർമാൻ രത്തൻ ടാറ്റ പാലിച്ചിരുന്ന ഏകകണ്ഠ തീരുമാനം എന്ന പാരമ്പര്യം തുടരുമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
അതായത്, കാലാവധി നീട്ടലിന് നോവൽ ടാറ്റയുടെ പിന്തുണ നിർണായകമാണെന്നാണ് സൂചന. ടാറ്റാ ട്രസ്റ്റ്സും ടാറ്റ സൺസുമായി ബന്ധപ്പെട്ട് ജൂണിൽ നടക്കാനിരിക്കുന്ന ബോർഡ് യോഗം ഈ വിഷയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കാലാവധി നീട്ടൽ സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിൽ കൈക്കൊള്ളാനാണ് സാധ്യത.
The decision to extend N. Chandrasekaran’s term as Tata Sons Chairman has been deferred. Discover why Noel Tata is seeking written guarantees against listing Tata Sons and raising concerns over losses in key group ventures
