ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് നിർത്തിവെച്ച വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. യുഎഇ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് ഭാഗികമായി പുനരാരംഭിച്ചത്.

ഇതുവഴി ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിനാണു മുൻഗണന. ഷാർജ വിമാനത്താവളവും ഭാഗികമായി പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. അബുദാബിയിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലും ഡൽഹിയിലും ലാൻഡ് ചെയ്തു. ദുബായിൽ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും എമിറേറ്റ്സ് വിമാനം പുറപ്പെട്ടു. അതേസമയം, ഒമാനിൽനിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കു നേരിട്ടുള്ള സർവീസുകൾ ഉപയോഗപ്പെടുത്തിയും അത്യാവശ്യക്കാർക്ക് പോകാം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഒമാൻ എയർവേയ്സും സലാം എയറും സർവീസ് നടത്തുന്നുണ്ട്. യുഎഇയിലുള്ളവർക്ക് കരമാർഗം മസ്കത്തിലോ സലാലയിലോ എത്താം.
സന്ദർശക വിസയിൽ ദുബായിലും അബുദാബിയിലും എത്തിയവരെ തിരികെ നാടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് കമ്പനികൾ ആരംഭിച്ചിട്ടുണ്ട്. പുതിയതായി ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനുള്ള സൗകര്യം ഇപ്പോൾ യുഎഇയിലെ ഒരു വിമാന കമ്പനിയും നൽകുന്നില്ല. വിമാന കമ്പനികളുടെ അറിയിപ്പു ലഭിക്കുന്നവർ മാത്രം വിമാനത്താവളങ്ങളിലേക്ക് എത്തിയാൽ മതിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Flight services from Dubai, Abu Dhabi, and Sharjah to India have partially resumed following regional tensions. Priority is given to stranded tourists; check the latest updates from Emirates, Etihad, and FlyDubai here.
