ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് പശ്ചിമേഷ്യൻ സംഘർഷം ഭീഷണി ഉയർത്തുന്നില്ലെന്ന് റിപ്പോർട്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് നിലവിൽ 25 ദിവസത്തെ വീതം ക്രൂഡ് ഓയിലും ഇന്ധന സ്റ്റോക്കും ഉണ്ട്. നിലവിലെ സാഹചര്യം നേരിടാൻ ആവശ്യമായ ഊർജ്ജ ശേഖരം ഇന്ത്യയിലുണ്ടെന്നും പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ ഉപഭോക്താക്കൾക്ക് ഉടനടി ക്ഷാമം നേരിടേണ്ടിവരില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

നേരത്തെ, പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ എണ്ണവില വർധനയിൽ നിന്ന് മധ്യവർഗത്തെ സംരക്ഷിക്കുന്ന നീക്കത്തിലേക്ക് കേന്ദ്ര സർക്കാർ കടന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ചയായെന്നും യുദ്ധം പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിൽക്കുന്ന സാഹചര്യം നേരിടാൻ പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ സജ്ജമാണെന്നും ഉന്നത കേന്ദ്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം ഒരാഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കാമെന്നാണ് വിലയിരുത്തലെങ്കിലും ആറ് മാസം വരെ നീണ്ടുനിൽക്കുന്ന ഏറ്റവും മോശമായ സാഹചര്യം നേരിടാനും സർക്കാർ തയ്യാറെടുക്കുന്നുണ്ട്. എണ്ണവില കുതിച്ചുയരുകയും അത് പെട്രോൾ, ഡീസൽ വിലയെ ബാധിക്കുകയും ചെയ്താൽ മധ്യവർഗത്തിന് ആശ്വാസം നൽകാൻ സർക്കാർ പദ്ധതിയിടുന്നു. മധ്യവർഗത്തിന് അമിതഭാരം വരാത്ത രീതിയിലുള്ള സംവിധാനം രൂപീകരിക്കാനാണ് പദ്ധതി. മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കുന്നതിന് പുറമെ, ആഭ്യന്തര റിഫൈനറികളോട് കയറ്റുമതി ചെയ്യുന്നതിന് പകരം പ്രാദേശിക വിപണിയിൽ ഇന്ധനം എത്തിക്കാൻ ആവശ്യപ്പെടുന്ന കാര്യവും പരിഗണനയിലുണ്ട്.
Petroleum Minister Hardeep Singh Puri confirms India holds 25 days of crude and 25 days of fuel stocks. The government is prepared to shield the middle class from price hikes despite the West Asia conflict
