അമൂലിന്റെ മാതൃകയിൽ മത്സ്യഫെഡിനെ (MatsyaFed) ദേശീയ തലത്തിലുള്ള സഹകരണ മാതൃകയിലേക്ക് വികസിപ്പിക്കാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. കേരള സർക്കാർ നിർദ്ദേശവുമായി സമീപിച്ചാൽ ഇതുമായി മുന്നോട്ടുപോകാമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (CMFRI) ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ഗവണ്മെന്റ് സമീപിച്ചാൽ ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കും. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏകോപിത ശ്രമങ്ങളിലൂടെ മാത്രമേ മത്സ്യബന്ധന മേഖലയിൽ അർത്ഥവത്തായ വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് നൈപുണ്യ പരിശീലന അവസരങ്ങിൽ ഉണ്ടാകുന്ന വിടവ് നികത്താനാണ് പിഎം വികാസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റൈപെൻഡോട് കൂടി സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ നിലവിൽ സിഎംഎഫ്ആർഐക്ക് പുറമെ കോട്ടയം ഐഐഐടി, പാലക്കാട് ഐഐടി എന്നിവിടങ്ങളിലും നൈപുണ്യ പരിശീലന കോഴ്സുകൾ നടപ്പിലാക്കുന്നുണ്ട്.
Union Minister George Kurian invites the Kerala government to propose a plan for developing Matsyafed based on the Amul model. The Centre promises funding and support through CMFRI and PM Vikas schemes to boost the fisheries sector
