മേഖലയിലെ സംഘർഷാവസ്ഥകൾക്കിടെ എല്ലാതരം ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി നിരോധിച്ച് കുവൈത്ത്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ അടിയന്തര നിർദ്ദേശപ്രകാരമാണ് രാജ്യം കര, കടൽ, വ്യോമ തുറമുഖങ്ങൾ വഴിയുള്ള കയറ്റുമതി നിരോധിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ, ആഭ്യന്തര വിപണിയുടെ സ്ഥിരത ഉറപ്പാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ നിർദ്ദേശങ്ങൾ എല്ലാ കസ്റ്റംസ് വകുപ്പുകളിലേക്കും അയച്ചിട്ടുണ്ടെന്നും, തീരുമാനം കർശനമായി നടപ്പിലാക്കാനും ഏതെങ്കിലും ലംഘനങ്ങൾക്കെതിരെ ആവശ്യമായ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് അതോറിറ്റി അറിയിച്ചു. പ്രാദേശിക സംഭവവികാസങ്ങൾക്കിടയിൽ വിപണിയിൽ ആവശ്യത്തിന് സപ്ലൈസ് നിലനിർത്താനാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. അതിർത്തി കടന്നുള്ള എല്ലാ സ്ഥലങ്ങൾക്കും ഏതെങ്കിലും രൂപത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി തടയാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Kuwait has imposed an immediate ban on the export of all food products via land, sea, and air to ensure domestic food security and market stability during the ongoing Gulf conflict
