സ്വന്തം മണ്ണിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ്. വിജയത്തോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറിയ ഇന്ത്യ സ്വന്തം നാട്ടിൽ കിരീടം നേടുന്ന ആദ്യ രാജ്യം എന്ന റെക്കോർഡും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ 46 പന്തിൽ നിന്ന് 89 റൺസ് എന്ന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കീവീസിനെ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിംഗിലൂടെ ഇന്ത്യ എറിഞ്ഞിട്ടു. ബുംറ കളിയിലെ താരമായപ്പോൾ സഞ്ജു ടൂർണമെന്റിലെ താരവുമായി.

സഞ്ജുവിന്റെയും ബുംറയുടെയും അവിസ്മരണീയ പോരാട്ടവീര്യമാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചതും കിരീടനേട്ടത്തിൽ സുപ്രധാനമായതും. സൂപ്പർ 8ൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ സഞ്ജു പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയെ റെക്കോർഡ് റൺ ചേസിലൂടെ സെമി ഫൈനലിലേക്ക് നയിച്ചു. തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ സഞ്ജുവിന്റെ 89 റൺസ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചപ്പോൾ ജസ്പ്രീത് ബുംറയുടെ മാന്ത്രിക സ്പെൽ മത്സരത്തിന്റെ ഗതി മാറ്റി. ഇംഗ്ലണ്ട് വിജയത്തിലേക്ക് കുതിക്കുമ്പോൾ 16ആം ഓവറിൽ എട്ട് റൺസും, 18ആം ഓവറിൽ വെറും ആറ് റൺസും മാത്രം വിട്ടുനൽകി ബുംറ നടത്തിയ ബൗളിംഗ് പ്രകടനം ഇന്ത്യയ്ക്ക് ഏഴ് റൺസിന്റെ ആവേശജയം സമ്മാനിക്കുകയായിരുന്നു. ന്യൂസിലാൻഡിന് എതിരായ ഫൈനലിലാകട്ടെ 89 റൺസോടെ ടീം സ്കോർ 250 കടത്തുന്നതിൽ നിർണായക തുടക്കം നൽകിയ സഞ്ജുവും വെറും 15 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയും വിജയത്തിന്റെ തലയും വാലുമായി.
അതേസമയം, ഇന്ത്യയുടെ ചരിത്രവിജയത്തെത്തുടർന്ന് ടീമിന് അഭിനന്ദന പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ടീമിന്റെ അസാധാരണ കഴിവിനെയും ടീം വർക്കിനെയും പ്രശംസിച്ചപ്പോൾ, തുടർച്ചയായി രണ്ടാം തവണയും കിരീടം നേടിയത് രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല തുടങ്ങിയ പ്രമുഖരും ടീം ഇന്ത്യയ്ക്ക് ആശംസകൾ നേർന്നു. സഞ്ജുവിന്റെ ടൂർണമെന്റിലെ സ്വാധീനത്തെയും ജസ്പ്രീത് ബുംറയുടെ മാച്ച് വിന്നിംഗ് പ്രകടനത്തെയും നദെല്ല തന്റെ എക്സ് പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചു.
India becomes the first team to retain the T20 World Cup title! With Sanju Samson’s explosive 89 and Jasprit Bumrah’s lethal 4-wicket haul, the Men in Blue crushed New Zealand to script history on home soil. Read the full match highlights and global reactions
