ഇന്ത്യൻ ഇ-കോമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് (Flipkart) തങ്ങളുടെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഔദ്യോഗികമായി മാറ്റി. വരാനിരിക്കുന്ന ഓഹരി വിപണി പ്രവേശനത്തിന് (IPO) മുന്നോടിയായാണ് പത്ത് വർഷത്തിന് ശേഷമുള്ള കമ്പനിയുടെ ഈ മടങ്ങിവരവ്. കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്ത ‘ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്’ (Flipkart Internet Private Limited) ഇനിമുതൽ ഗ്രൂപ്പിന്റെ മാതൃകമ്പനിയായി പ്രവർത്തിക്കും. 2027 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാൾമാർട്ടിന്റെ (Walmart) ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കിടയിലെ പുതിയ പ്രവണതയുടെ ഭാഗം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്. നികുതി ആനുകൂല്യങ്ങൾക്കും വിദേശ നിക്ഷേപത്തിനുമായി മുൻപ് വിദേശ രാജ്യങ്ങളിൽ ആസ്ഥാനം ഉറപ്പിച്ച സെപ്റ്റോ (Zepto), ഗ്രോ (Groww) തുടങ്ങിയ കമ്പനികളും സമാനമായ രീതിയിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. നിലവിൽ 50 കോടിയിലധികം ഉപഭോക്താക്കളും 16 ലക്ഷം വിൽപനക്കാരുമുള്ള ഫ്ലിപ്കാർട്ടിന്റെ വിപണി മൂല്യം 30 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.
Flipkart officially shifts its parent base to India after receiving government approval. The move to Bengaluru aims to simplify tax structures and pave the way for a $30 billion IPO by March 2027.
