മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. നമീബിയയിൽ നിന്ന് എത്തിച്ച ‘ജ്വാല’ എന്ന ചീറ്റയാണ് അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇതോടെ കേന്ദ്രസർക്കാർ ചീറ്റപ്പുലികളെ പുനരവതരിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചതിനുശേഷം ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 50 കവിഞ്ഞു. നിലവിൽ 53 ചീറ്റകളാണ് രാജ്യത്തുള്ളത്. കുനോ നാഷണൽ പാർക്കിലെ ‘ഗാമിനി’ എന്ന ചീറ്റ അടുത്തിടെ നാല് കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജ്വാലയുടെ പ്രസവം നടന്നത്.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തവണയും അമ്മയായ നമീബിയൻ ചീറ്റ ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് ‘പ്രൊജക്റ്റ് ചീറ്റ’യുടെ അഭിമാന നിമിഷമാണെന്നും ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ പ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കുഞ്ഞുങ്ങൾ കൂടി വന്നതോടെ ഇന്ത്യയിൽ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി ഉയർന്നു.
2022 സെപ്റ്റംബർ 17നാണ് ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കുനോയിൽ എത്തിച്ചത്. 1952ൽ രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ചീറ്റകളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളുടെ വലിയ വിജയമായാണ് ഇതിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്
India’s cheetah population reaches 53 as Namibian cheetah ‘Jwala’ gives birth to five cubs at Kuno National Park. This milestone marks a major success for Project Cheetah’s mission to reintroduce the species in India.
