രാജ്യത്തെ ആണവോർജ്ജ ഉൽപാദന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മൂന്ന് തരം ചെറുകിട ആണവ റിയാക്ടറുകൾ (SMR) വികസിപ്പിക്കാൻ ഇന്ത്യ. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചിരിക്കുന്നത്. 220 മെഗാവാട്ട് ശേഷിയുള്ള ഭാരത് സ്മോൾ മോഡുലർ റിയാക്ടർ (BSMR-200), 55 മെഗാവാട്ട് ശേഷിയുള്ള റിയാക്ടർ ((SMR-55), ഹൈഡ്രജൻ ഉൽപാദനത്തിനായി ഉപയോഗിക്കാവുന്ന 5 മെഗാവാട്ട് ശേഷിയുള്ള ഹൈ-ടെംപറേച്ചർ ഗ്യാസ്-കൂൾഡ് റിയാക്ടർ (HTGCR) എന്നിവയാണ് വികസിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ ആദ്യ രണ്ട് റിയാക്ടറുകൾക്കും വൈസാഗിലെ ഭാഭ അറ്റോമിക് റിസേർച്ച് സെന്റർ (BARC) ഹൈഡ്രജൻ റിയാക്ടറിനും അനുയോജ്യമായ സ്ഥലങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 13,280 കോടി രൂപയാണ് ഈ മൂന്ന് പദ്ധതികൾക്കുമായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഭാഭ അറ്റോമിക് റിസർച്ച് സെന്ററും (BARC) ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCIL) സംയുക്തമായാണ് ഭാരത് സ്മോൾ മോഡുലർ റിയാക്ടറുകൾ രൂപകൽപ്പന ചെയ്യുന്നത്. ഭരണപരവും സാമ്പത്തികവുമായ അനുമതികൾ ലഭിച്ചു കഴിഞ്ഞാൽ 60 മുതൽ 72 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 6,600 മെഗാവാട്ട് ശേഷിയുള്ള എട്ട് ആണവ റിയാക്ടറുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
India announces the development of 3 types of Small Modular Reactors (SMRs), including hydrogen-producing units. A ₹13,280 crore project led by BARC and NPCIL.
