തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. തെരുവുനായകളുടെ വന്ധ്യംകരണത്തിനുള്ള സംസ്ഥാനത്തെ ആദ്യത്തെ പോർട്ടബിൾ അനിമൽ ബെർത്ത് കൺട്രോൾ (ABC) യൂണിറ്റ് നെടുമങ്ങാട് ആരംഭിച്ചതിനു പിന്നാലെയാണ് തീരുമാനം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പോർട്ടബിൾ എബിസി യൂണിറ്റുകൾ കൂടി ആരംഭിക്കാനാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതിയിടുന്നത്.

പദ്ധതിക്കായി രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തും. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ്, എൻജിഒയായ സിഎഡബ്ല്യുഎയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ആദ്യത്തെ പോർട്ടബിൾ എബിസി യൂണിറ്റ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രവർത്തനക്ഷമമായത്. ഒരേസമയം രണ്ട് ശസ്ത്രക്രിയകൾക്കുള്ള സൗകര്യങ്ങൾ, പൂർണമായും എയർ കണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തിയേറ്റർ, ജനറേറ്റർ, റഫ്രിജറേറ്റർ, വൈ-ഫൈ പ്രാപ്തമാക്കിയ ക്യാമറ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഈ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഇതിനകം 400 ഓളം വന്ധ്യംകരണ ശസ്ത്രക്രിയകളാണ് പൂർത്തിയായത്.
Kerala Government to deploy 5 new portable Animal Birth Control (ABC) units across the state. A ₹2 crore project featuring high-tech mobile operation theaters.