ഗൾഫ് മേഖലയിലെ യുദ്ധഭീതിക്കും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വത്തിനും ഇടയിൽ, ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തി. മേഖലയിൽ നിലവിൽ കുടുങ്ങിക്കിടക്കുന്ന 22 ഇന്ത്യൻ കപ്പലുകളുടെയും സുരക്ഷ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗോള നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണെന്നും ഇതിനാണ് മുൻഗണനയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകളായ ‘ജഗ് വസന്ത്’ (Jag Vasant), ‘പൈൻ ഗ്യാസ്’ (Pine Gas) എന്നിവ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്കായി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഷാർജയ്ക്ക് സമീപമാണ് ഈ കപ്പലുകൾ ഉള്ളത്. ഗൾഫിൽ നിന്ന് പുറപ്പെടുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഈ മേഖലയിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ ഇടുങ്ങിയ പാതയിലൂടെയാണ്.
ഭാരത് പെട്രോളിയം (BPCL), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഈ ടാങ്കറുകൾ ചാർട്ടർ ചെയ്തിരിക്കുന്നത്. എന്നാൽ കപ്പലുകളുടെ നീക്കം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു.
