ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 12.5 രൂപയിൽ നിന്ന് 14.9 രൂപയായാണ് നിരക്ക് ഉയർത്തിയത്. ഓരോ ഓർഡറിനും ഏകദേശം 19.2 ശതമാനം വർധനയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. എറ്റേണൽ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സൊമാറ്റോ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടത്തിയത്. സൊമാറ്റോ സേവനമുള്ള ഇന്ത്യയിലുടനീളമുള്ള എല്ലാ നഗരങ്ങളിലും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന പ്രവർത്തനച്ചെലവിനെ ബാധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2025 സെപ്റ്റംബറിലാണ് സൊമാറ്റോ ഇതിനുമുൻപ് പ്ലാറ്റ്‌ഫോം ചാർജ് വർദ്ധിപ്പിച്ചത്.
മത്സരവും വിപണിയും
സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ ഒരു ഓർഡറിന് 14.99 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി ഈടാക്കുന്നത്. സൊമാറ്റോയുടെ പുതിയ നിരക്ക് സ്വിഗ്ഗിയുടെ പ്ലാറ്റ്‌ഫോം ഫീസിന് തുല്യമാകുന്നതോടെ വിപണിയിൽ വലിയ മത്സരം പ്രകടമാകുമെന്നുറപ്പാണ്.
ഒപ്പമെത്താൻ ‘ഓൺലി’
അതേസമയം, ബെംഗളൂരു ആസ്ഥാനമായുള്ള മൊബിലിറ്റി കമ്പനിയായ റാപ്പിഡോ തങ്ങളുടെ പുതിയ ഫുഡ് ഡെലിവറി സേവനമായ ‘ഓൺലി’ (Ownly) അവതരിപ്പിച്ചിരിക്കുകയാണ്. ഡെലിവെറി ചാർജ് അല്ലാതെ മറ്റ് പ്ലാറ്റ്‌ഫോം ഫീസുകളൊന്നും ഈടാക്കില്ലെന്നാണ് റാപ്പിഡോയുടെ വാഗ്ദാനം. നിലവിലുള്ള കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ ഉപഭോക്താക്കൾക്കിടയിലുള്ള അതൃപ്തി മുതലെടുക്കാൻ റാപ്പിഡോയുടെ ഈ നീക്കം സഹായിച്ചേക്കും.
ഉപഭോക്താക്കൾക്ക് തിരിച്ചടി
ഫുഡ് ഡെലിവെറി ആപ്പുകളിൽ സർവീസ് ചാർജിന് പുറമെ പ്ലാറ്റ്‌ഫോം ഫീസും ജിഎസ്ടിയും ഉൾപ്പെടെയുള്ള അധിക നിരക്കുകൾ വർധിക്കുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുക. വരും ദിവസങ്ങളിൽ ഇത് ഭക്ഷണ വിൽപനയെ ബാധിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.
Zomato has increased its platform fee, adding a small extra charge to each order to support rising operational costs and improve profitability.
