വ്യോമപ്രതിരോധ മേഖലയിൽ വൻ കരുത്താർജിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള അത്യാധുനിക എസ്-400 (S-400 Triumf) മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വിന്യാസം വിപുലീകരിക്കാനാണ് ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നത്. നിലവിലുള്ള അഞ്ച് സ്ക്വാഡ്രണുകൾക്ക് പുറമെ അഞ്ചെണ്ണം കൂടി വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ പ്രാഥമിക അനുമതി നൽകി.

ഇതോടെ ഇന്ത്യയുടെ പക്കലുള്ള എസ്-400 യൂണിറ്റുകളുടെ എണ്ണം പത്തായി ഉയരും. ചൈന, പാകിസ്താൻ അതിർത്തികളിൽ ഒരേസമയം ശക്തമായ സുരക്ഷാ കവചമൊരുക്കാൻ ഈ നീക്കം ഇന്ത്യയെ സഹായിക്കും. 400 കിലോമീറ്റർ ദൂരപരിധിയിലുള്ള വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനത്തിനായി 10,000 കോടി രൂപയുടെ മിസൈലുകൾക്കും ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.
റഷ്യയുമായുള്ള 2018-ലെ കരാർ പ്രകാരം നാലാമത്തെ എസ്-400 സ്ക്വാഡ്രൺ 2026 മെയ് മാസത്തോടെ ഇന്ത്യയിലെത്തും. അഞ്ചാമത്തെ യൂണിറ്റ് 2027ഓടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ‘പ്രോജക്ട് കുശ’ (Project Kusha) എന്ന പേരിൽ തദ്ദേശീയമായ ദീർഘദൂര പ്രതിരോധ സംവിധാനവും ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്. എസ്-400 പോലെയുള്ള ഇറക്കുമതി ചെയ്ത സംവിധാനങ്ങളും പ്രോജക്ട് കുശ പോലുള്ള തദ്ദേശീയ സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ഇന്ത്യയുടെ ആകാശം ശത്രുക്കൾക്ക് അപ്രാപ്യമായ രീതിയിലുള്ള മൾട്ടി ലെയേർഡ് എയർ ഡിഫൻസ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
the indian air force plans to double its s-400 squadrons to 10 units. learn about the s-400 expansion, the upcoming may 2026 delivery, and drdo’s indigenous project kusha.
