പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില വർദ്ധനയും കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക അഡീഷണൽ എക്സൈസ് ഡ്യൂട്ടിയാണ് (Special Additional Excise Duty) വെട്ടിക്കുറച്ചത്. പെട്രോൾ ലിറ്ററിന് 13 രൂപയായിരുന്ന എക്സൈസ് ഡ്യൂട്ടി 3 രൂപയായി കുറച്ചപ്പോൾ ഡീസൽ ലിറ്ററിന് 10 രൂപയായിരുന്ന ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. പെട്രോൾ-ഡീസൽ വില വൻതോതിൽ കൂടാതിരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ക്രൂഡ് വിലവർധനയുടെ ഭാരം ജനങ്ങളെ ബാധിക്കാതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് കേന്ദ്ര സർക്കാറിന്റെ ഈ സുപ്രധാന നീക്കം. സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനെർജി (Nayara Energy) പോലുള്ളവ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സർക്കാരിന്റെ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്. ഇതോടെ ഇത്തരം വിതരണക്കാർക്ക് വില സാധാരണ നിലയിൽ ആക്കാനാകും.
എന്തുകൊണ്ട് ഈ തീരുമാനം?
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്കുള്ള അസംസ്കൃത എണ്ണയുടെ 40-50% ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 50 ശതമാനത്തോളം വർദ്ധിച്ചിട്ടും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നില്ല. ഇത് അവർക്കുണ്ടാക്കുന്ന ഭീമമായ നഷ്ടം കുറയ്ക്കാനും ഉപഭോക്താക്കൾക്ക് വില വർദ്ധനയുടെ ഭാരം വരാതിരിക്കാനുമാണ് നികുതി കുറച്ചത്.
ഇന്ത്യ സുരക്ഷിതമെന്ന് പെട്രോളിയം മന്ത്രാലയം
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അടുത്ത 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ ശേഖരം ഇന്ത്യയിലുണ്ട്. പശ്ചിമേഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് തടസ്സം നേരിട്ടാൽ പകരം പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കാൻ കരാറുകൾ ഉറപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ റിഫൈനറികളും 100 ശതമാനത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകി.
India reduces petrol excise duty to ₹3 and waives diesel duty entirely to counter the Strait of Hormuz supply crisis. Learn how the government is stabilizing fuel prices and securing 60 days of crude reserves despite global tensions
