പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സെറ്റിന്റെ ഓസിലേഷൻ ട്രയൽ (Oscillation Trial Run) വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേയുടെ ഗവേഷണ വിഭാഗമായ ആർഡിഎസ്ഒ ആണ് ട്രെയിനിന്റെ സുരക്ഷയും സ്ഥിരതയും പരിശോധിക്കുന്ന നിർണ്ണായകമായ ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. ഇതോടെ ജർമ്മനി, സ്വീഡൻ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ആഗോള രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ചുവടുവെച്ചു.

ഹരിയാനയിൽ വിജയകരമായ കുതിപ്പ്
നേരത്തേ, ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലളിത് ഖേരയിലേക്കായിരുന്നു ട്രെയിനിന്റെ പരീക്ഷണ ഓട്ടം. ഏകദേശം 20 കിലോമീറ്റർ ദൂരം മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സുഗമമായി സഞ്ചരിച്ചു. ജിന്ദിനും സോനിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ പാതയിലാണ് ട്രെയിൻ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുക. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്തതാണ് ഈ ട്രെയിൻ.
പ്രധാന സവിശേഷതകൾ
ലോകത്തിലെ ഏറ്റവും നീളമേറിയതും (10 കോച്ചുകൾ), ഏറ്റവും കരുത്തുറ്റതുമായ (2400 kW) ബ്രോഡ് ഗേജ് ഹൈഡ്രജൻ ട്രെയിനാണിത് എന്നതാണ് പ്രധാന സവിശേഷത. ഇതിനുപുറമേ കാർബൺ ഡൈ ഓക്സൈഡിന് പകരം ശുദ്ധമായ നീരാവി (Water Vapor) മാത്രമാണ് ഈ ട്രെയിൻ പുറന്തള്ളുന്നത് എന്ന സീറോ എമിഷൻ പ്രത്യേകതയുമുണ്ട്. ട്രെയിനിന് ആവശ്യമായ ഇന്ധനം നൽകുന്നതിനായി ജിന്ദിൽ പ്രത്യേക ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രോലിസിസ് വഴി ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റാണിത്.
India’s first hydrogen-powered train successfully passes its oscillation test. Developed under ‘Atmanirbhar Bharat,’ this 10-coach broad-gauge train marks a zero-emission revolution. Discover the future of green rail in India
