റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് (S-400 Triumf) വ്യോമപ്രതിരോധ സംവിധാനത്തിന്റെ ബാക്കി യൂണിറ്റുകൾ കൂടി ഉടൻ ഇന്ത്യയിലെത്തും. 2018ൽ ഒപ്പിട്ട 5.43 ബില്യൺ ഡോളറിന്റെ കരാർ പ്രകാരം അഞ്ച് സ്ക്വാഡ്രണുകളിൽ മൂന്നെണ്ണം നേരത്തെ തന്നെ വ്യോമസേനയുടെ ഭാഗമായിരുന്നു. അവശേഷിക്കുന്ന രണ്ട് യൂണിറ്റുകളിൽ ഒന്ന് അടുത്ത മാസവും അവസാനത്തേത് നവംബറിലും ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ അറിയിച്ചു.

സുദർശൻ ചക്രയുടെ കരുത്ത്
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഈ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം പൂർണ്ണമായി സജ്ജമാകുന്നത് ഇന്ത്യയുടെ സുരക്ഷാ മുൻകരുതലുകൾക്ക് വലിയ കരുത്താകും. ‘സുദർശൻ ചക്ര’ എന്ന് ഇന്ത്യ പേരിട്ടിരിക്കുന്ന ഈ സംവിധാനം 400 കിലോമീറ്റർ ദൂരപരിധിയിലുള്ള ശത്രുവിമാനങ്ങൾ, മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ഒരേസമയം ട്രാക്ക് ചെയ്യാനും തകർക്കാനും ശേഷിയുള്ളതാണ്.
റഷ്യയുടെ ഉറപ്പ്
ഉക്രെയ്ൻ യുദ്ധവും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കൈമാറ്റം വേഗത്തിലാക്കാൻ തീരുമാനമായത്. മുഴുവൻ സ്ക്വാഡ്രണുകളും പ്രവർത്തനസജ്ജമാകുന്നതോടെ ഏഷ്യയിലെ തന്നെ ഏറ്റവും കരുത്തുറ്റ ലോംഗ് റേഞ്ച് വ്യോമപ്രതിരോധ ശൃംഖലയുള്ള രാജ്യമായി ഇന്ത്യ മാറും.
India is set to finalize its S-400 Triumf deal with Russia by late 2026. Discover how the ‘Sudarshan Chakra’ will boost India’s long-range air defence against missiles and drones across a 400km range.
