പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടുനിന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യ-പസഫിക് രാജ്യങ്ങൾ കനത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മൂഡീസ് റേറ്റിംഗ്സ് (Moody’s Ratings). ഊർജ്ജ വിലക്കയറ്റവും ആഗോള വിപണിയിലെ വിതരണ തടസ്സങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമാകുക. യുദ്ധം രൂക്ഷമായാൽ ഏപ്രിൽ മാസത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ വരെ ഉയർന്നേക്കാം. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 43 ശതമാനവും ജിസിസി രാജ്യങ്ങൾ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നായതിനാൽ എണ്ണയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ ഇത് വലിയ തരത്തിൽ ബാധിക്കും. കൂടാതെ, സാമ്പത്തിക വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും ആഗോള ഭൗമരാഷ്ട്രീയ തടസ്സങ്ങളും രാജ്യത്തിന്റെ ക്രെഡിറ്റ് റിസ്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ധന ഇറക്കുമതിയെ വലിയ രീതിയിൽ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥകൾക്ക് ആഹാരം, ഇന്ധനം, വ്യവസായ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ലഭ്യത കുറയുന്നത് വലിയ വെല്ലുവിളിയാകും. പ്രത്യേകിച്ച് വളം വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങൾ കാർഷിക ഉല്പാദനത്തെ ബാധിക്കുകയും ഭക്ഷ്യവില വർദ്ധിപ്പിക്കുകയും ചെയ്യും. ജപ്പാൻ (84%), കൊറിയ (67%) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഇറക്കുമതി ആശ്രയത്വം (43%) കുറവാണെങ്കിലും, ഏഷ്യയിലെ സ്റ്റീം ക്രാക്കറുകളിൽ പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന നാഫ്തയുടെ ലഭ്യത കുറയുന്നത് പെട്രോകെമിക്കൽ ഉല്പാദന മേഖലയെ തളർത്തും. 2026 അവസാനത്തോടെ മാത്രമേ എണ്ണവില 90 ഡോളറിലേക്ക് താഴാൻ സാധ്യതയുള്ളൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
India faces rising credit risks as the Gulf conflict threatens to push Brent crude to $135. Learn how energy shocks and fertilizer supply disruptions could impact India’s economy and food security according to Moody’s.
