പ്രതിരോധ കയറ്റുമതിയിൽ സമാനതകളില്ലാത്ത കുതിപ്പുമായി ഇന്ത്യ. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന സർവ്വകാല റെക്കോർഡിൽ എത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2024നെ അപേക്ഷിച്ച് 60 ശതമാനത്തിലധികം വർധനയാണ് ഈ മേഖലയിൽ ഉണ്ടായത്. ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യ, ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളിലൂടെ ആഗോള പ്രതിരോധ നിർമ്മാണ ഹബ്ബായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ യുദ്ധോപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

പ്രതിരോധ കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ | India’s Defense Exports Hit All-Time High

അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് ഇന്ത്യൻ പ്രതിരോധ സാമഗ്രികൾ വാങ്ങുന്ന പ്രധാന രാജ്യങ്ങൾ. ഇതിന് പുറമെ ഓസ്‌ട്രേലിയ, ബെൽജിയം, കാനഡ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, സൗദി അറേബ്യ, സ്വിറ്റ്‌സർലൻഡ്, തായ്‌വാൻ, യുഎഇ എന്നീ വികസിത രാജ്യങ്ങളും ഇന്ത്യയുടെ ഉപഭോക്താക്കളാണ്. ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങളായ ആകാശ് മിസൈൽ സിസ്റ്റം, പിനാക റോക്കറ്റ് ലോഞ്ചറുകൾ എന്നിവ വാങ്ങുന്നതിൽ അർമേനിയ പോലുള്ള രാജ്യങ്ങൾ വലിയ താൽപ്പര്യമാണ് കാണിക്കുന്നത്.

ഫിലിപ്പീൻസും ഇന്തോനേഷ്യയും ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കാനുള്ള കരാറുകളിൽ ഏർപ്പെട്ടതും ഇന്ത്യയുടെ ആഗോള വിശ്വാസ്യത വർദ്ധിപ്പിച്ചു. കയറ്റുമതിയുടെ 55 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഭാഗികമായി ആയുധങ്ങൾ ഇറക്കുമതി ചെയ്തിരുന്ന രാജ്യം ഇപ്പോൾ പ്രധാന ആയുധ വിതരണക്കാരനായി മാറുന്നത് ആഗോള പ്രതിരോധ ഭൂപടത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നു.

Share.

Comments are closed.

Exit mobile version