ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാചകവാതകം (LPG) ഉപയോഗിക്കുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്. 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം 4.87 കോടി സജീവ ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തെ ആകെ എൽപിജി ഉപഭോക്താക്കളുടെ 15 ശതമാനവും ഉത്തർപ്രദേശിലാണെന്നത് ശ്രദ്ധേയമാണ്. വലിയ ജനസംഖ്യയും ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’ (PMUY) പദ്ധതിയുടെ ഫലപ്രദമായ വിതരണവുമാണ് ഉത്തർപ്രദേശിനെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. മഹാരാഷ്ട്ര (3.20 കോടി), പശ്ചിമ ബംഗാൾ (2.72 കോടി), തമിഴ്‌നാട് (2.40 കോടി), ബിഹാർ (2.33 കോടി) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.

രാജ്യത്താകെ നിലവിൽ 33.37 കോടി എൽപിജി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിറകും കൽക്കരിയും ഉപേക്ഷിച്ച് ഗ്രാമീണ മേഖലകൾ പാചകവാതകത്തിലേക്ക് മാറിയത് വലിയ സാമൂഹിക മാറ്റങ്ങൾക്കിടയാക്കി. ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉത്തർപ്രദേശ് മുന്നിലാണെങ്കിലും, ഒരു വീട്ടിലെ ശരാശരി ഉപയോഗം ഡൽഹി പോലുള്ള നഗരപ്രദേശങ്ങളിലാണ് കൂടുതൽ. നിലവിൽ ഇന്ത്യക്കാവശ്യമായ എൽപിജിയുടെ 60-65 ശതമാനത്തോളം സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഉജ്ജ്വല യോജനയിലൂടെ രാജ്യത്തുടനീളം 10.5 കോടിയിലധികം കണക്ഷനുകൾ നൽകിയതോടെ ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇപ്പോൾ പാചകവാതക സൗകര്യം ലഭ്യമാണ്.
