മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II (Artemis II) ദൗത്യം വിജയകരമായി മുന്നേറുന്നു. പത്തുദിവസത്തെ പരീക്ഷണപ്പറക്കലിൽ മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും നേരിട്ടില്ലെങ്കിലും, ബഹിരാകാശ സഞ്ചാരികളെ അല്പം വലച്ചത് പേടകത്തിലെ ‘ടോയ്ലറ്റ്’ ആണ്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഓറിയോൺ (Orion) ക്യാപ്സൂളിലെ യൂണിവേഴ്സൽ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (UWMS) എന്ന അത്യാധുനിക ടോയ്ലറ്റിലാണ് യാത്രയുടെ ആദ്യ ദിനങ്ങളിൽ തകരാർ കണ്ടെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കുന്നതിന് സമാനമായ സാങ്കേതികവിദ്യയാണിത്.

പ്രശ്നം തുടങ്ങിയത് ഇങ്ങനെ
ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് വായുപ്രവാഹത്തിന്റെ സഹായത്തോടെയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. എന്നാൽ പേടകം ബഹിരാകാശത്ത് എത്തിയ ഉടൻ തന്നെ ശുചിമുറി പ്രവർത്തനരഹിതമായി. ദൗത്യത്തിലെ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച് സ്വയം ‘സ്പേസ് പ്ലംബർ’ ആയി മാറി മിഷൻ കൺട്രോളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ടോയ്ലറ്റ് പമ്പിന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതാണ് പ്രശ്നമെന്ന് കണ്ടെത്തി. ഇത് പരിഹരിച്ചതോടെ ടോയ്ലറ്റ് താൽക്കാലികമായി പ്രവർത്തനസജ്ജമായി.
രണ്ടാമത്തെ പ്രതിസന്ധി: മഞ്ഞുപാളികൾ
ബഹിരാകാശ നിലയത്തിൽ യൂറിൻ ശുദ്ധീകരിച്ച് ഉപയോഗിക്കാറുണ്ടെങ്കിലും, ആർട്ടെമിസ് ദൗത്യത്തിൽ അത് പുറത്തേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ പുറത്തേക്ക് കളയുന്ന വെന്റ് നോസിലിൽ (Vent nozzle) മഞ്ഞു കട്ടപിടിച്ചതോടെ പുറന്തള്ളൽ പ്രക്രിയ തടസ്സപ്പെട്ടു. “യൂറിൻ ടാങ്ക് വളരെ ചെറുതാണ്. അത് കാലിയാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് പ്രായോഗികമല്ല,” എന്ന് നാസയുടെ ഓറിയോൺ ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ ഡെബി കോർത്ത് പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതുവരെ ടോയ്ലറ്റ് ഉപയോഗിക്കരുതെന്ന് നാസ നിർദ്ദേശം നൽകി. പകരം സംവിധാനമായി ബാഗുകളും മറ്റും ഉപയോഗിക്കേണ്ടി വരുമെന്ന സാഹചര്യം വരെ എത്തി.
സൂര്യപ്രകാശമേറ്റ് പ്രശ്നപരിഹാരം
ഒടുവിൽ 1984ലെ ഷട്ടിൽ ദൗത്യത്തിൽ പയറ്റിയ തന്ത്രം നാസ ഇവിടെയും പ്രയോഗിച്ചു. ഓറിയോൺ പേടകത്തെ പതുക്കെ തിരിച്ച് ടോയ്ലറ്റ് വെന്റ് വരുന്ന ഭാഗം നേരിട്ട് സൂര്യപ്രകാശത്തിന് അഭിമുഖമായി വെച്ചു. മണിക്കൂറുകളോളം സൂര്യതാപമേറ്റതോടെ വെന്റിലെ മഞ്ഞുകട്ടകൾ ഉരുകിമാറുകയും തടസ്സം നീങ്ങുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെ മിഷൻ കൺട്രോളിൽ നിന്ന് ബഹിരാകാശ സഞ്ചാരികൾക്ക് സന്തോഷവാർത്ത എത്തി: “ബ്രേക്കിംഗ് ന്യൂസ്… ഇപ്പോൾ നിങ്ങൾക്ക് എല്ലാ ആവശ്യങ്ങൾക്കുമായി ടോയ്ലറ്റ് ഉപയോഗിക്കാവുന്നതാണ്.”
ബഹിരാകാശത്ത് സങ്കീർണ്ണമായ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിലും, ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കുക എന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പ്രതികരിച്ചു.
