ബംഗ്ലാദേശിൽ അധികാരമേറ്റ ബിഎൻപി സർക്കാരിന്റെ ആദ്യ ഉന്നതതല രാഷ്ട്രീയ നയതന്ത്ര നീക്കത്തിന് തുടക്കമിട്ട് വിദേശകാര്യമന്ത്രി ഖലീലുർ റഹ്മാൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഫെബ്രുവരിയിൽ അധികാരമേറ്റ ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യത്തെ പ്രധാന രാഷ്ട്രീയ ഇടപെടലാണിത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
അജിത് ഡോവലുമായി കൂടിക്കാഴ്ച
മുഹമ്മദ് യൂനസ് നയിച്ച ഇടക്കാല സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഖലീലുർ റഹ്മാൻ, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരത്തെ നവംബറിൽ ഡൽഹിയിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു.

നാളെ വിദേശകാര്യമന്ത്രിയുമായി ചർച്ച
ബുധനാഴ്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഖലീലുർ റഹ്മാൻ ഔദ്യോഗിക ചർച്ചകൾ നടത്തും. ഇതിന് പുറമെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യവൃത്തങ്ങൾ വ്യക്തമാക്കി.
ചർച്ചകളിൽ പ്രധാനം ‘ഭാവി ബന്ധം’
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിശ്ചയിക്കുന്ന ചർച്ചകളാകും ഡൽഹിയിൽ നടക്കുകയെന്ന് സന്ദർശനത്തിനു മുൻപ് ഖലീലുർ റഹ്മാൻ പറഞ്ഞു. “പരസ്പര ബഹുമാനത്തിലും അന്തസ്സിലും താല്പര്യങ്ങളിലും അധിഷ്ഠിതമായ ബന്ധമാണ് ഇന്ത്യയുമായി ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
സന്ദർശനത്തിന് മുന്നോടിയായി തിങ്കളാഴ്ച ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുജനാരോഗ്യം, വ്യാപാരം, ഊർജം, സാങ്കേതിക പങ്കാളിത്തം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുവരും ചർച്ച ചെയ്തു. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കിടയിൽ ഈ സന്ദർശനം ഏറെ നിർണ്ണായകമാണ്.
Bangladesh Foreign Minister Khalilur Rahman arrives in Delhi for his first official visit under the Tarique Rahman government. Key talks with Ajit Doval and S. Jaishankar to focus on trade, energy, and the future of bilateral ties
