ടാറ്റാ സൺസിന്റെ പുതിയ ബിസിനസ് സംരംഭങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ ടാറ്റാ ഡിജിറ്റൽ, എയർ ഇന്ത്യ, ടാറ്റാ ഇലക്ട്രോണിക്സ് തുടങ്ങിയ പുതിയ സംരംഭങ്ങളുടെ ആകെ നഷ്ടം 29,000 കോടി രൂപയാകുമെന്നാണ് ആഭ്യന്തര കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കണക്കാക്കിയിരുന്ന 5,700 കോടി രൂപയേക്കാൾ അഞ്ചിരട്ടിയിലധികമാണ് ഇപ്പോഴത്തെ നഷ്ടം. ഈ സാഹചര്യത്തിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ മൂന്നാം ഊഴത്തിലേക്കുള്ള പുനർനിയമനം ബോർഡ് നീട്ടിവെച്ചു.

എയർ ഇന്ത്യയും ടാറ്റാ ഡിജിറ്റലും വലിയ ബാധ്യത
ടാറ്റാ ഗ്രൂപ്പിന്റെ നഷ്ടത്തിൽ സിംഹഭാഗവും എയർ ഇന്ത്യയിൽ നിന്നാണ്. ഈ സാമ്പത്തിക വർഷം മാത്രം എയർ ഇന്ത്യയുടെ നഷ്ടം 20,000 കോടി രൂപ കടക്കുമെന്നാണ് കരുതുന്നത്. ഇന്ധനവില വർദ്ധനവും പാകിസ്ഥാൻ വ്യോമപാത അടച്ചതുമുൾപ്പെടെയുള്ള പുറമെനിന്നുള്ള വെല്ലുവിളികൾ വിമാനക്കമ്പനിയെ പ്രതികൂലമായി ബാധിച്ചു. സൂപ്പർ ആപ്പായ ‘ടാറ്റാ ന്യൂ’ (Tata Neu) ഉൾപ്പെടുന്ന ടാറ്റാ ഡിജിറ്റൽ ആണ് മറ്റൊരു വലിയ ബാധ്യത. ബിഗ് ബാസ്കറ്റ്, ക്രോമ, ടാറ്റാ വൺ എം.ജി തുടങ്ങിയവ ഉൾപ്പെടുന്ന ഈ വിഭാഗം 5,000 കോടി രൂപയുടെ നഷ്ടമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്.
നോയൽ ടാറ്റയുടെ ഇടപെടൽ
ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ പുതിയ സംരംഭങ്ങളുടെ സാമ്പത്തിക പ്രകടനത്തിൽ ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ ബിസിനസ്സുകൾക്കായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടും പ്രതീക്ഷിച്ച വരുമാന വളർച്ച ഉണ്ടാകാത്തത് ബോർഡ് യോഗത്തിൽ ചർച്ചയായി. ടാറ്റാ ഡിജിറ്റലിലെ നേതൃമാറ്റങ്ങളും വിപണിയിലെ കടുത്ത മത്സരത്തിൽ ബിഗ് ബാസ്കറ്റ് പോലുള്ളവ പിന്നിലായതും തിരിച്ചടിയായി.
ജൂണിൽ നിർണ്ണായക പദ്ധതി
നഷ്ടം നിയന്ത്രിക്കുന്നതിനായി വ്യക്തമായ കർമ്മപദ്ധതി (Turnaround Plan) ജൂണിൽ നടക്കുന്ന ബോർഡ് യോഗത്തിൽ സമർപ്പിക്കാൻ എൻ. ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റാ ഇലക്ട്രോണിക്സ് 3,000 കോടി രൂപയുടെ നഷ്ടവും തേജസ് നെറ്റ്വർക്ക്സ് 1,000 കോടി രൂപയുടെ നഷ്ടവുമാണ് ഈ വർഷം രേഖപ്പെടുത്തുന്നത്. നിക്ഷേപങ്ങൾ ലാഭകരമാക്കാനുള്ള ചന്ദ്രശേഖരന്റെ തന്ത്രങ്ങൾ വരും മാസങ്ങളിൽ ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാകും.
Internal reports suggest a massive ₹29,000 crore loss for Tata Group’s new ventures like Air India and Tata Digital in FY2026. Read more about the board’s concerns and the delay in Chairman N Chandrasekaran’s reappointment
