ഇന്ത്യയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചനകൾ നൽകി ഇരുരാജ്യങ്ങളും തമ്മിൽ വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻസ് (FoC) നടത്തി. കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന് ഉലഞ്ഞ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബുധനാഴ്ച ഡൽഹിയിൽ വെച്ച് ചർച്ചകൾ നടന്നത്.

വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജും തുർക്കി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ബെറിസ് എകിഞ്ചിയും ചേർന്നാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്. കശ്മീർ വിഷയത്തിൽ തുർക്കി പ്രസിഡന്റ് എർദോഗൻ നടത്തിയ പ്രസ്താവനകളെത്തുടർന്ന് കഴിഞ്ഞ കുറച്ച് കാലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂറിനെത്തുടർന്ന് പാകിസ്ഥാന് തുർക്കി നൽകിയ സൈനിക പിന്തുണയും ബന്ധം കൂടുതൽ വഷളാകാൻ കാരണമായി. ഈ സാഹചര്യത്തിൽ നടന്ന പുതിയ ചർച്ചകൾ ഇന്ത്യയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ മഞ്ഞുരുകുന്നതിന്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
India and Türkiye resume Foreign Office Consultations in Delhi after a four-year gap. This meeting signals a potential thaw in relations previously strained by geopolitical conflicts
