ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ (FTA) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിനൊപ്പം വരും വർഷങ്ങളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

അടുത്ത 15 വർഷത്തിനുള്ളിൽ ഏകദേശം 20 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാൻ ഈ കരാർ സഹായിക്കും. നിലവിൽ 2.4 ബില്യൺ ഡോളറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാരം. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റൈൽസ്, ലെതർ, പ്ലാസ്റ്റിക്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ന്യൂസിലൻഡിലേക്ക് ഡ്യൂട്ടിഫ്രീ ആക്സസ് ലഭിക്കും.
സേവന മേഖലയിലും തൊഴിൽ വിസാ ചട്ടങ്ങളിലും ഇന്ത്യ വലിയ നേട്ടങ്ങളാണ് ഈ കരാറിലൂടെ സ്വന്തമാക്കിയത്. ഐടി, പ്രൊഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ മികച്ച വിപണി ലഭിക്കുന്നതിനൊപ്പം പ്രതിവർഷം 5,000 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ന്യൂസിലൻഡിൽ മൂന്ന് വർഷം വരെ ജോലി ചെയ്യാനുള്ള പ്രത്യേക വിസാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം, ആപ്പിൾ, കിവി പഴങ്ങൾ, വൂൾ തുടങ്ങിയ ന്യൂസിലൻഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഡയറി ഉൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ, പഞ്ചസാര തുടങ്ങിയ സെൻസിറ്റീവായ ആഭ്യന്തര കാർഷിക മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കി സംരക്ഷിച്ചിട്ടുണ്ട്. ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ വ്യാപാര തന്ത്രങ്ങൾക്ക് വലിയ കരുത്തുപകരുന്നതാണ് ഈ പുതിയ കരാർ.
India and New Zealand sign a historic Free Trade Agreement (FTA) aiming for $20 billion in investment. Key benefits include duty-free access for Indian goods and a special visa quota for 5,000 professionals
