തമിഴ് രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടായി നിലനിന്നിരുന്ന ഡിഎംകെ – എഐഎഡിഎംകെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുന്നു. ആദ്യ രാഷ്ട്രീയ അങ്കത്തിനിറങ്ങിയ വിജയ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ സൂചനകൾ പ്രകാരം സംസ്ഥാനത്ത് ഭരണമുറപ്പിക്കുകയാണ്. ഉച്ചയ്ക്ക് 1:30 വരെയുള്ള കണക്കുകൾ പ്രകാരം 110 മണ്ഡലങ്ങളിൽ ടിവികെ ലീഡ് ചെയ്യുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെ 49 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രതിപക്ഷമായ എഐഎഡിഎംകെ 56 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് വിജയ് എത്തുമ്പോൾ തമിഴ് മണ്ണിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിനാണ് തുടക്കമാകുന്നത്.

തമിഴ് ജനതയുടെ പുതിയ ‘ജനനായകൻ’ ആയി വിജയ് മാറുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ ഉടനീളം ദൃശ്യമായത്. ദ്രാവിഡ പാർട്ടികളിൽ നിന്നുള്ള മോചനത്തിനായി കാത്തിരുന്ന ജനങ്ങളുടെ സ്നേഹമാണ് ഈ വിജയമെന്ന് ടിവികെ നേതാക്കൾ പ്രതികരിച്ചു. എംജിആറിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ വിപ്ലവമാണിതെന്ന് പാർട്ടി പ്രവർത്തകർ അവകാശപ്പെടുന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച കാലം മുതൽ എംജിആറിന്റെ പിൻഗാമിയായി പലരും വിശേഷിപ്പിച്ച വിജയ്, നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ എംജിആർ പ്രതിമയിൽ മാല ചാർത്തിയത് അണികളിൽ വലിയ ആവേശം ഉണ്ടാക്കിയിരുന്നു.
വിജയ്‌യുടെ ഭരണപരമായ ദീർഘവീക്ഷണവും കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളുമാണ് ടിവികെയെ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻ മന്ത്രി കെ.എ. സെങ്കോട്ടയ്യനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയും പാർട്ടിയുടെ അടിത്തറ ശക്തമാക്കി. ‘സൂപ്പർ സ്റ്റാർ’ എന്ന പരിവേഷത്തിൽ നിന്ന് മുഖ്യമന്ത്രി എന്ന പദവിയിലേക്ക് വിജയ് എത്തുമ്പോൾ, തമിഴ് സംസ്കാരവും രാഷ്ട്രീയവും പുതിയൊരു മാറ്റത്തെയാണ് വരവേൽക്കുന്നത്. എൻടിആറിനും എംജിആറിനും ശേഷം സിനിമാ ലോകത്ത് നിന്ന് വന്ന് രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ച മറ്റൊരു നായകനായി വിജയ് ചരിത്രത്തിൽ ഇടംപിടിക്കുകയാണ്.
In a historic shift, actor Vijay’s TVK takes a massive lead in 110 seats in the 2026 Tamil Nadu elections. With CM MK Stalin trailing, the ‘Thalapathy’ era begins in Tamil politics
