പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും രാജ്യത്തെ വില വർധിപ്പിക്കാതെ പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം സഹിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾക്ക് കണക്കാക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിലാണ് (IGoM) നിലവിലെ സാഹചര്യം വിലയിരുത്തിയത്. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.

നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസ്സങ്ങളും മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ജനങ്ങളോട് ചെലവ് ചുരുക്കൽ നടപടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. രാജ്യാന്തര സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിനായി ഇന്ധന ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും അനാവശ്യ ചിലവുകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതും അടിയന്തരമല്ലാത്ത വിദേശ യാത്രകളും മാറ്റിവയ്ക്കണമെന്നും മെട്രോ ട്രെയിനുകൾ, ഇലക്ട്രിക് വാഹനങ്ങൾ, കാർപൂളിംഗ്, വർക്ക് ഫ്രം ഹോം തുടങ്ങിയ രീതികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി. നിലവിൽ 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, 60 ദിവസത്തെ പ്രകൃതിവാതകം, 45 ദിവസത്തേക്കുള്ള എൽപിജി എന്നിവയുടെ കരുതൽ ശേഖരം ഇന്ത്യയ്ക്കുണ്ട്. കൂടാതെ, 703 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യമായ ഇന്ത്യ, പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നുണ്ടെന്നും 150-ലധികം രാജ്യങ്ങളിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Public sector oil companies in India are absorbing a daily loss of ₹1,000 crore to prevent fuel price hikes amid the West Asia crisis. PM Modi urges cost-cutting measures.
