പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക ഉച്ചകോടി ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ പുരോഗമിക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ വ്യാപാര യുദ്ധം, ഇറാൻ പ്രതിസന്ധി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ സഹകരണം, ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വം എന്നിവയാണ് പ്രധാന ചർച്ചാവിഷയം. അതേസമയം, തായ്‌വാനിന് അമേരിക്ക ആയുധങ്ങൾ വിൽക്കുന്നതിനെതിരെ ചൈന കടുത്ത പ്രതിഷേധം അറിയിച്ചതായാണ് സൂചനകൾ. തായ്‌വാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടാണ് ഷി ജിൻപിങ് ആവർത്തിച്ചത്.

പുതിയ വ്യാപാര കരാറുകളിൽ ധാരണയുണ്ടാകാനുള്ള സാധ്യതകൾ ഇരുപക്ഷവും ചർച്ചചെയ്തു. ട്രംപിനൊപ്പം ഇലോൺ മസ്‌ക് (ടെസ്‌ല), ടിം കുക്ക് (ആപ്പിൾ), ജെൻസെൻ ഹുവാങ് (എൻവിഡിയ) തുടങ്ങിയ പ്രമുഖ വ്യവസായ നേതാക്കൾ ഉള്ളത് സാമ്പത്തിക സഹകരണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ബോയിങ് വിമാനങ്ങൾക്കായുള്ള വൻകിട കരാറുകൾ ഉറപ്പാക്കുന്നതും ട്രംപിന്റെ ഈ സന്ദർശനത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇറാൻ-ഇസ്രായേൽ തർക്കം കാരണം തടസ്സപ്പെട്ട എണ്ണ ഗതാഗതം പുനഃസ്ഥാപിക്കാൻ ചൈനയുടെ ഇടപെടൽ ട്രംപ് തേടിയതായാണ് റിപ്പോർട്ടുകൾ.
US President Donald Trump meets Xi Jinping in Beijing to discuss the Iran crisis, Taiwan tensions, and new trade deals. Top tech leaders like Elon Musk and Tim Cook join the delegation
