ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കേസുകൾ ട്രംപ് ഭരണകൂടം അവസാനിപ്പിക്കുന്നു. അദാനി ഗ്രൂപ്പ് അമേരിക്കയിൽ 10 ബില്യൺ ഡോളറിന്റെ (ഏകദേശം 83,000 കോടിയിലധികം രൂപ) നിക്ഷേപം നടത്തുമെന്ന വാഗ്ദാനത്തിന് പിന്നാലെയാണ് ഈ നാടകീയ നീക്കം. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുൻ ഡെമോക്രാറ്റിക് ഭരണകൂടം കൊണ്ടുവന്ന ഉന്നതതല കേസുകൾ ഡൊണാൾഡ് ട്രംപിന്റെ നീതിന്യായ വകുപ്പ് റദ്ദാക്കുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.

ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനൽ വഞ്ചനാക്കുറ്റങ്ങൾ തള്ളിക്കളയാൻ ട്രംപ് ഭരണകൂടം തിങ്കളാഴ്ച കോടതിയെ സമീപിച്ചു. ഇതിനൊപ്പം, അദാനി ഗ്രൂപ്പ് കമ്പനിയുമായി ബന്ധപ്പെട്ട ഇറാൻ ഉപരോധ ലംഘനക്കേസ് ഒത്തുതീർപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ കൂടിയായ അദാനിയുടെ നിയമോപദേശകൻ കഴിഞ്ഞ മാസം നടത്തിയ നിർണായക ഇടപെടലാണ് കേസ് ഒത്തുതീർപ്പിലേക്ക് നയിച്ചത്. കേസുകൾ നിലനിൽക്കുന്നിടത്തോളം കാലം അദാനിക്ക് യുഎസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ കഴിയില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫോബ്‌സ് മാഗസിൻ പ്രകാരം നിലവിൽ 82 ബില്യൺ ഡോളർ ആസ്തിയുള്ള വ്യക്തിയാണ് ഗൗതം അദാനി.
അതേസമയം ഇറാനെതിരെയുള്ള യുഎസ് ഉപരോധം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഹരിക്കാൻ അദാനി എന്റർപ്രൈസസ് 275 മില്യൺ ഡോളർ പിഴയൊടുക്കാൻ സമ്മതിച്ചതായി യുഎസ് ട്രഷറി വകുപ്പ് അറിയിച്ചു. ഒമാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഗ്യാസ് ആണെന്ന വ്യാജേന ദുബായ് ആസ്ഥാനമായുള്ള ഒരു വ്യാപാരിയിൽ നിന്ന് ഇറാൻ ഉത്ഭവമായ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) അദാനി എന്റർപ്രൈസസ് വാങ്ങിയെന്നാണ് കേസ്. നിലവിൽ അദാനി എന്റർപ്രൈസസ് ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതി നിർത്തിവെക്കുകയും, യുഎസ് ട്രഷറി വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ‘ഹെഡ് ഓഫ് കംപ്ലയൻസ്’ തസ്തിക രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
The Trump administration moves to drop criminal and civil fraud charges against Gautam Adani. Adani Enterprises also agrees to a $275 million US Treasury settlement
