ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും,സംരംഭങ്ങൾക്കും ഒരു കാലത്ത് മാതൃകയായിരുന്നു ബൈജൂസ് എന്ന എഡ്ടെക് കമ്പനി. കേരളത്തിൽ നിന്നുള്ള ഒരു സ്കൂൾ അധ്യാപകനിൽ നിന്ന് സംരംഭകനായി മാറിയ ബൈജു രവീന്ദ്രൻ തുടക്കം കുറിച്ച കമ്പനി, ഇന്ത്യയിലെ ഓൺലൈൻ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായി മാറ്റിമറിച്ചു. പ്രമുഖ ആഗോള നിക്ഷേപകരിൽ നിന്ന് ശതകോടികൾ ആകർഷിച്ചും, ലയണൽ മെസ്സി, ഷാരൂഖ് ഖാൻ എന്നിവരെ ബ്രാൻഡ് അംബാസഡർമാരാക്കിയും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായും ഈ കമ്പനി തിളങ്ങിനിന്നു. അങ്ങനെ ബൈജൂസ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഡ്‌ടെക് സ്റ്റാർട്ടപ്പായി മാറി.

എന്നാൽ ഇന്ന്, ആ സാമ്രാജ്യം തകർന്നടിഞ്ഞു കിടക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെയും വ്യക്തിപരവുമായ തിരിച്ചടിയെന്നോണം, കോടതി ഉത്തരവുകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ സിംഗപ്പൂർ കോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നു. ആധുനിക ഇന്ത്യൻ സ്റ്റാർട്ടപ്പ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരു കോർപ്പറേറ്റ് തകർച്ചയുടെ കഥയാണിത്. ഇതൊരു കമ്പനിയുടെ പരാജയം മാത്രമല്ല, മറിച്ച് അമിതമായ വിജയം തന്നെ അതിന്റെ തകർച്ചയ്ക്ക് വിത്തുപാകിയതിന്റെ ഉദാഹരണമാണ്.
ആധുനിക ഇന്ത്യൻ സംരംഭകത്വത്തിന്റെ ഒരു വിസ്മയ കഥയായിരുന്നു ബൈജുവിന്റേത്. ആകാശ് എഡ്യൂക്കേഷണൽ സർവീസസ്, വൈറ്റ്‌ഹാറ്റ് ജൂനിയർ, ഗ്രേറ്റ് ലേണിംഗ്, എപിക് തുടങ്ങിയ വൻകിട കമ്പനികളെ അതിവേഗം ഏറ്റെടുത്തുകൊണ്ട് ഒരു ആഗോള വിദ്യാഭ്യാസ സാമ്രാജ്യം ബൈജൂസ് കെട്ടിപ്പടുത്തു. ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് എന്നതിലുപരി ഒരു ആഗോള ഭീമനാകുക എന്നതായിരുന്നു ലക്ഷ്യം.
വളർച്ച മാത്രം ലക്ഷ്യമിട്ടു, കമ്പനിയുടെ നഷ്ടങ്ങൾ അവഗണിച്ചു
എന്നാൽ, കോവിഡ് മഹാമാരിയുടെ കാലത്തുണ്ടായ സാമ്പത്തിക നേട്ടങ്ങളെ കമ്പനിയുടെ സ്ഥിരതയായി അവർ തെറ്റിദ്ധരിച്ചു. വിപണി മൂല്യം കുതിച്ചുയർന്നപ്പോൾ നിക്ഷേപകർ കമ്പനിയുടെ നഷ്ടങ്ങൾ അവഗണിച്ചു, വളർച്ച മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. ഇതിനായി വിദേശ വായ്പക്കാരിൽ നിന്ന് 1.2 ബില്യൺ ഡോളറിന്റെ വൻ തുക കമ്പനി കടമെടുത്തു. കമ്പനികൾ പലതും ഏറ്റെടുത്തുവെങ്കിലും അവ കൃത്യമായി ഒന്നിപ്പിച്ചു കൊണ്ടുപോകാൻ ബൈജൂസിന് സാധിച്ചില്ല.
സാമ്പത്തിക റിപ്പോർട്ടുകൾ വൈകാൻ തുടങ്ങിയത് ആശങ്കകൾക്ക് കാരണമായി. ഓഡിറ്റർമാർ രാജിവെക്കുകയും കോർപ്പറേറ്റ് ഭരണത്തിലെ സുതാര്യതയെക്കുറിച്ച് നിക്ഷേപകർ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
കേവലം സാമ്പത്തിക പ്രതിസന്ധി മാത്രമല്ല ബൈജൂസിനെ തകർത്തത്. മധ്യവർഗ്ഗക്കാരായ മാതാപിതാക്കളെ ലക്ഷ്യമിട്ട്, വൻ തുകയുടെ ലോണുകൾ എടുപ്പിച്ചു കൊണ്ടുള്ള അവരുടെ അഗ്രസീവ് സെയിൽസ് രീതികൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. ജീവനക്കാരുടെ പിരിച്ചുവിടലുകളും സമ്മർദ്ദങ്ങളും കമ്പനിയുടെ ധാർമ്മിക അന്തരീക്ഷത്തെ തകർത്തു. അതോടെ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, നിരന്തരമായ വളർച്ച മാത്രം ലക്ഷ്യമിടുന്ന ഒരു കടക്കെണിയിലായ സ്റ്റാർട്ടപ്പായി ബൈജൂസ് മാറി.
യുഎസ്, ഇന്ത്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി നിയമപോരാട്ടം
തുടർന്ന് യുഎസ്, ഇന്ത്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിയമപോരാട്ടങ്ങൾ ആരംഭിച്ചു. വിദേശ ഫണ്ട് കൈമാറ്റങ്ങളിലെ ക്രമക്കേടുകളും കാണാതായ ഫണ്ടുകളും വലിയ ചോദ്യചിഹ്നമായി മാറി. ബിസിസിഐയുമായുള്ള പേയ്‌മെന്റ് തർക്കത്തെ തുടർന്ന് ഇൻസോൾവൻസി നടപടികളും നേരിടേണ്ടി വന്നു. 2023 അവസാനത്തോടെ നിക്ഷേപകർ ബൈജൂസിന്റെ വിപണി മൂല്യം 80 ശതമാനത്തിലധികം കുറച്ചു.
ബൈജു രവീന്ദ്രൻ ഒരു സാധാരണ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ആയിരുന്നില്ല. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങളുടെ മുഖമായി മാറിയ ഒരു ജനപ്രിയ അധ്യാപകനായിരുന്നു അദ്ദേഹം. വളരെ പെട്ടെന്ന് അമിതമായി വിജയിച്ചതാണ് ഈ കമ്പനിയുടെ തകർച്ചയ്ക്ക് കാരണമായത, അവിടെയാണ് ബൈജൂസിന്റെ യഥാർത്ഥ ട്രാജഡി തുടങ്ങിയത്. ഇന്ത്യൻ സംരംഭകർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു വലിയ പാഠപുസ്തകമായി ബൈജൂസിന്റെ കഥ എന്നും നിലനിൽക്കും. ഉത്തരവാദിത്തബോധമില്ലാത്ത അമിതമായ ആഗ്രഹങ്ങൾ എവിടെ ചെന്നവസാനിക്കും എന്നതിന്റെ ഉദാഹരണമാണിത്.
From India’s biggest tech success to a global corporate collapse—explore how Byju’s fell into a multi-country crisis and what it teaches modern entrepreneurs.
