കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കേരളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പ്രധാന വിഷയങ്ങളും ചർച്ച ചെയ്തതായി കൂടിക്കാഴ്ചകൾക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയും വായ്പാ പരിധിയും
കേരളം ഇപ്പോൾ കടന്നുപോകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗൾഫ് പണമിടപാടുകളിൽ ഉണ്ടായ കുറവും ഇന്ധനവില വർദ്ധനവും സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേരളം നൽകിയ 25% തുകയായ 5,580 കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറിയിരുന്നു. ഈ തുക സംസ്ഥാനത്തിന്റെ അറ്റ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും അഭ്യർത്ഥിച്ചു.
കൂടാതെ, മുൻപ് പൂർണ്ണമായും കേന്ദ്രം ധനസഹായം നൽകിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവിന്റെ 40 ശതമാനം ഇപ്പോൾ സംസ്ഥാനം വഹിക്കണമെന്ന പുതിയ തീരുമാനം കേരളത്തിന് വലിയൊരു ബാധ്യതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജൂണിൽ ‘ധവളപത്രം’ പുറത്തിറക്കും
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സമഗ്രമായ ഒരു ‘ധവളപത്രം’ (White Paper) ജൂൺ ആദ്യവാരത്തിൽ സർക്കാർ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫണ്ടുകൾ ലഭിക്കുന്നതിൽ എവിടെയെങ്കിലും ഓഡിറ്റ് മുടങ്ങിയിട്ടുണ്ടോ, യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ ബാക്കിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ എല്ലാ വകുപ്പുകളിലും പരിശോധിച്ചുവരികയാണ്. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശികകൾ വേഗത്തിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും. ധവളപത്രവും ബജറ്റും തയ്യാറായ ശേഷം കൃത്യമായ പ്രസന്റേഷനുമായി വീണ്ടും ധനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-റെയിലും മുനമ്പം വിഷയവും
മുൻ സർക്കാരിന്റെ കാലത്തുണ്ടായ സിൽവർലൈൻ പദ്ധതിയിലെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം കാരണം സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ ഭൂമി വിൽക്കാനോ പണയം വെയ്ക്കാനോ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ആ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുമെന്നും അവരെ ഒഴിപ്പിക്കില്ലെന്നും നികുതി അടയ്ക്കാനും ഭൂമിയിൽ പൂർണ്ണ അവകാശം സ്ഥാപിക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതോടൊപ്പം മുനമ്പം നിവാസികളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് ഷായുമായി കൂടിക്കാഴ്ച
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും വി.ഡി. സതീശൻ ചർച്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നില, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, കേന്ദ്ര-സംസ്ഥാന ഭരണപരമായ സഹകരണം എന്നിവ കൂടിക്കാഴ്ചയിൽ വിഷയമായി.കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ തർക്കങ്ങളും വികസന മുൻഗണനകളും കേന്ദ്ര നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വ്യക്തമാക്കി.
Kerala Chief Minister V.D. Satheesan met PM Modi and Union Ministers in Delhi to seek financial relief, borrow limit relaxations, and discuss the upcoming state white paper.
