മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആദ്യമിത് 55,000 കോടിയായിരുന്നു.   സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.
പദ്ധതിത്തുകയിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം. ഇതിനായി  ക്രൗഡ് ഫണ്ടിങ് രീതി സ്വീകരിക്കാമെന്ന് ശ്രീധരന്റെ നിർദേശം.  

അതിവേഗ റയിലിൽ 3.30 മണിക്കൂർ കൊണ്ട്  തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെത്താമെന്നാണ് പഠനം.  473.2 കിലോമീറ്റർ നീളത്തിൽ വരുന്ന പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നാണ് ശ്രീധരന്റെ ഉറപ്പ്.  സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയിൽ വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കു പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക എന്നതാകും  മറ്റൊരു സവിശേഷത .

സൗരോർജത്തിലായിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. രാജ്യത്ത് ആദ്യമാണ് ഇത്തരത്തിലൊന്ന്. 12 കോച്ചുകളുള്ള  ഒരു ട്രെയിനിൽ 800 യാത്രക്കാരെ ഉൾക്കൊള്ളും.  
  കേരളത്തിൽ ജനവാസമേഖലകൾ കൂടുതലായതിനാൽ സ്റ്റേഷനുകൾ അടുത്തടുത്ത് ഉണ്ടാകും .  ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും. ഒരു ദിവസം 2.28 ലക്ഷം ആളുകൾക്ക് യാത്രചെയ്യാം. കൊച്ചി മെട്രോ പോലെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് അതിവേഗ റെയിലിന്റെ നിർമാണം ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി.) ഏൽപ്പിക്കണം.

Kerala government forms a panel to evaluate ‘Metroman’ E. Sreedharan’s ₹60,000 crore solar-powered high-speed rail project linking Thiruvananthapuram and Kannur in 3.5 hours.

Share.
Leave A Reply

Exit mobile version