ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സി-295 (C-295) സൈനിക ഗതാഗത വിമാനം ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ഇന്ത്യൻ വ്യോമസേന (IAF) അറിയിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് പ്രതിരോധ മേഖലയിൽ ചരിത്രപരമായ ഈ നേട്ടം കുറിച്ച പരീക്ഷണപ്പറക്കൽ നടന്നത്. വ്യോമസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഏകദേശം 21,935 കോടി രൂപ ചെലവിലാണ് ഇന്ത്യ 56 സി-295 യാത്രാവിമാനങ്ങൾ വാങ്ങുന്നത്. ഇതിൽ 16 വിമാനങ്ങൾ എയർബസ് നേരിട്ട് നൽകുമ്പോൾ, ബാക്കി 40 വിമാനങ്ങൾ പ്രതിരോധ രംഗത്തെ പ്രമുഖരായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും (TASL) എയർബസും സംയുക്തമായി വഡോദരയിലെ നിർമ്മാണശാലയിൽ വെച്ചാണ് അസംബിൾ ചെയ്യുന്നത്.

ഈ വിജയകരമായ പറക്കലിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും വ്യോമസേന അഭിനന്ദിച്ചു. ഈ നേട്ടം രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന എയ്‌റോസ്‌പേസ് ശേഷിയെ തെളിയിക്കുന്നതാണെന്നും, ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന് കീഴിൽ തദ്ദേശീയ പ്രതിരോധ ശേഷി വളർത്തിയെടുക്കുന്നതിനുള്ള വ്യോമസേനയുടെ പ്രതിബദ്ധത അടിവരയിടുന്നതാണെന്നും പ്രസ്താവനയിലൂടെ വ്യോമസേന വ്യക്തമാക്കി. നവീകരണത്തിന്റെ ഭാഗമായി വ്യോമസേനയിലെ പഴയ Avro-748 വിമാനങ്ങൾക്ക് പകരമായാണ് അത്യാധുനിക സവിശേഷതകളുള്ള സി-295 വിമാനങ്ങൾ സേനയുടെ ഭാഗമാകുന്നത്.
The first 'Made in India' C-295 military transport aircraft successfully completed its maiden flight in Vadodara, Gujarat, marking a historic milestone for Atmanirbhar Bharat.
