പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് മുന്നോടിയായി, ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ്. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഫ്രാൻസിലേക്ക് തിരിക്കാനിരിക്കെ, ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർദ്ദിഷ്ട കരാർ ഇന്ത്യയുടെ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന രീതിയിലായിരിക്കുമെന്ന് ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി.

മുൻകാല പ്രതിരോധ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി, വെറുമൊരു കച്ചവടക്കാരനും ഉപഭോക്താവും എന്നതിനപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള തുല്യപങ്കാളിത്തത്തിലും സഹകരണത്തിലും അധിഷ്ഠിതമായിട്ടായിരിക്കും ഈ മെഗാ പദ്ധതി നടപ്പിലാക്കുക. ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ പ്രാദേശിക ഉൽപ്പാദനം, ഇന്ത്യൻ ആയുധ സാങ്കേതികവിദ്യകളുടെ സംയോജനം, ഇന്ത്യൻ കമ്പനികളുടെ വ്യവസായ പങ്കാളിത്തം എന്നിവയ്ക്കാണ് ഫ്രാൻസ് പ്രാധാന്യം നൽകുന്നത്.
സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധ മേഖലയ്ക്ക് പുറമെ, ഇന്ത്യയിലെ സമീപകാല നിയമ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണത്തിലും വലിയ പുരോഗതി ചർച്ചകളിൽ പ്രതീക്ഷിക്കുന്നുണ്ട്.
ഫ്രാൻസിന്റെ ആറാം തലമുറ യുദ്ധവിമാന പദ്ധതിയായ ‘ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റത്തിൽ’ (FCAS) ഇന്ത്യ പങ്കാളിയാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കൃത്യമായൊരു നിർദ്ദേശം ഉണ്ടായാൽ ഈ സംയുക്ത വികസന പദ്ധതിയിൽ സഹകരിക്കാൻ ഫ്രാൻസ് തയ്യാറാണെന്നും, പ്രതിരോധ-സാങ്കേതിക രംഗങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഫ്രഞ്ച് ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Ahead of PM Modi’s G7 visit to France, French diplomatic sources reveal a major shift in the ₹3.25 lakh crore deal for 114 Rafale fighter jets, aligning completely with the ‘Make in India’ initiative.