കഴിഞ്ഞ 48 വർഷമായി ഇടതുകാലിലെ വൈകല്യവും വിവിധ ആരോഗ്യപ്രശ്നങ്ങളും കാരണം വേദന അനുഭവിച്ചിരുന്ന ‘മാനികി’ എന്ന ആനയ്ക്ക് ഒടുവിൽ ജാംനഗറിലെ വൻതാര (Vantara) ആനിമൽ റെസ്ക്യൂ സെന്ററിൽ അഭയം ലഭിച്ചു. ആസാമിലെ ദേശീയപാതയിലൂടെ മാനികി കടുത്ത വേദനയോടെ മുടന്തി നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഈ ആനയുടെ ദുരവസ്ഥ രാജ്യാന്തര ശ്രദ്ധയാകർഷിച്ചത്.

തുടർന്ന്, ആനയ്ക്ക് വിദഗ്ദ്ധ പരിചരണവും ദീർഘകാല ചികിത്സയും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഉടമ രുചി ചേതിയ, മൃഗസംരക്ഷണത്തിനായുള്ള സുപ്രീം കോടതി സമിതിക്ക് കത്തെഴുതുകയായിരുന്നു. സമിതിയുടെയും ആസാം-ഗുജറാത്ത് സർക്കാരുകളുടെയും അടിയന്തര അനുമതിയോടെ മാനികിയെ വൻതാരയിലെ അത്യാധുനിക വെറ്ററിനറി ആശുപത്രിയിലേക്ക് സുരക്ഷിതമായി എത്തിച്ചു.
വേദനസംഹാരികൾ, ഹൈഡ്രോതെറാപ്പി, അക്യുപങ്ചർ, പ്രത്യേക പോഷകാഹാരങ്ങൾ എന്നിവയിലൂടെ മാനികിയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് വൻതാരയിലെ വിദഗ്ദ്ധ ഡോക്ടർമാർ. കാലുകൾക്ക് ആശ്വാസം നൽകുന്ന മൃദുവായ മണ്ണ്, സ്വാഭാവിക കുളങ്ങൾ, മറ്റ് ആനകളുടെ കൂട്ടുകെട്ട് എന്നിവയോടെ വൻതാരയിൽ മാനികിക്കായി സമാധാനപൂർണ്ണമായ പുതിയ ജീവിത അധ്യായം തുടങ്ങുകയാണ്.
After 48 years of suffering from a leg disability in Assam, elephant Maniki has been safely relocated to Jamnagar’s Vantara for advanced veterinary care.
