തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കാട്ടുനായിക്കന്‍പട്ടി ഗ്രാമവാസികള്‍ക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി അയാൾ വെളുത്ത ഷര്‍ട്ടും മുണ്ടുമുത്തു കൃഷിപ്പണി ചെയ്തു ജീവിക്കുന്ന ‘മുത്തു മാസ്റ്റര്‍’ ആയിരുന്നു. ബീഡി വലിച്ച്, പാടത്ത് പണിയെടുത്ത്, ഒരു ക്ഷേത്രത്തിന് സമീപം ലളിതജീവിതം നയിച്ച ഒരു സാധാരണക്കാരന്‍. നാട്ടുകാര്‍ ബഹുമാനത്തോടെ എഴുപതുകാരനായ മുത്തു മാസ്റ്ററെ ‘അണ്ണാച്ചി’ എന്ന് വിളിച്ചു.. എന്നാല്‍ ഇത് പെച്ചിയമ്മാള്‍ എന്ന സ്ത്രീയായിരുന്നുവെന്ന് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.

എന്തിനായിരുന്നു പെച്ചിയമ്മാള്‍ ഈ വേഷംകെട്ടൽ നീണ്ട നാല്പതു വർഷം നടത്തിയത് . തനിക്ക് അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കാനും തന്റെ മകളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ കരുത്താർജിക്കാനും പെച്ചിയമ്മാള്‍ തന്നെ മാനസികമായി ‘മുത്തു’ എന്ന പുരുഷനാക്കി മാറ്റി.
പെച്ചിയമ്മാള്‍ തന്റെ 20-ാം വയസ്സിലാണ് ശിവ എന്നയാളെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് വെറും 15 ദിവസങ്ങള്‍ക്കപ്പുറം ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. വൈകാതെ താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെച്ചിയമ്മാള്‍ അറിഞ്ഞു. തനിക്ക് ജനിച്ച മകളെ ഒറ്റയ്ക്ക് വളര്‍ത്തുക എന്ന വലിയ വെല്ലുവിളിക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ അവര്‍ തൂത്തുക്കുടിയിലെ ഒരു കല്‍ക്കരി ഫാക്ടറിയില്‍ ജോലിക്ക് ചേര്‍ന്നു. ജീവിതം കഠിനമായിരുന്നുവെങ്കിലും, ഒരു ദിവസം ജോലിക്ക് പോകുന്നതിനിടെ ഉണ്ടായ സംഭവം അവരുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു.
ഒരു ദിവസം വൈകുന്നേരം ഫാക്ടറിയിലേക്ക് നടന്നുപോകുകയായിരുന്ന പെച്ചിയമ്മാളെ ഒരു ട്രക്ക് ഡ്രൈവര്‍ തടഞ്ഞുനിര്‍ത്തുകയും ബലമായി വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ആ അനുഭവം അവരെ ഭീതിപ്പെടുത്തി . പിറ്റേന്ന് രാവിലെ അവര്‍ ആ നിര്‍ണ്ണായക തീരുമാനമെടുത്തു.
പെച്ചിയമ്മാൾ ഒരു ഷര്‍ട്ടും മുണ്ടും വാങ്ങി തിരുച്ചെന്തൂരിലേക്ക് യാത്ര തിരിച്ചു. അവിടെവെച്ച് തല മുണ്ഡനം ചെയ്ത ശേഷം ഒരു സ്ത്രീയായി അവസാനമായി ക്ഷേത്ര ദര്‍ശനം നടത്തി. പുറത്തേക്ക് ഇറങ്ങിയത് ഒരു പുരുഷന്റെ വേഷത്തിലായിരുന്നു. ‘അതോടെ പെച്ചിയമ്മാള്‍ അവസാനിച്ചു. ഞാന്‍ മുത്തു എന്ന പുരുഷനായി മാറി,’ എന്ന് പെച്ചിയമ്മാള്‍ ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു .
തൂത്തുക്കുടിയിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്യുമ്പോഴാണ് മുത്തുവിനെ ഒപ്പമുള്ളവർ ‘മുത്തു മാസ്റ്റര്‍’ എന്ന് വിളിക്കാന്‍ തുടങ്ങിയത്. പിന്നീട് വര്‍ഷങ്ങളോളം ചെന്നൈയിലും മറ്റും പാചകക്കാരനായി ജോലി ചെയ്ത ശേഷം മുത്തു തന്റെ ചെറിയ മകളുമായി തന്റെ പഴയ ഇടമായ തൂത്തുക്കുടിയിലെ കാട്ടുനായിക്കന്‍പട്ടി ഗ്രാമത്തില്‍ തിരിച്ചെത്തി താമസ്സമാക്കി. അവിടെ ആര്‍ക്കും അവരുടെ ഭൂതകാലം അറിയില്ലായിരുന്നു. ഗ്രാമത്തില്‍ കഠിനാധ്വാനിയായ ഒരു കാര്‍ഷിക തൊഴിലാളിയായി മുത്തു പെട്ടെന്ന് തന്നെ പേരെടുത്തു.
ഒരു പുരുഷനായി ജീവിക്കുമ്പോള്‍ തന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാന്‍ മുത്തു മറ്റൊരു ശീലം കൂടി വളര്‍ത്തിയെടുത്തു – ബീഡി വലി. ഒരിക്കല്‍ രാത്രി വൈകി വരുമ്പോള്‍ വഴിയില്‍ കണ്ട മദ്യപിച്ച ഒരാള്‍, മുത്തു ബീഡി കത്തിച്ചപ്പോള്‍ ‘ഭായി, ഒരു തീപ്പെട്ടി തരുമോ’ എന്ന് ചോദിച്ച് കടന്നുപോയ സംഭവം പുരുഷ വേഷത്തിന്റെ സുരക്ഷിതത്വം അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു.
എന്നാല്‍ ഈ വേഷംമാറ്റത്തിന് പിന്നില്‍ വലിയ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പുരുഷന്മാര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ തന്റെ ആര്‍ത്തവചക്രങ്ങള്‍ ആരുമറിയാതെ മാനേജ് ചെയ്യുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കഠിനമായ ശാരീരിക അധ്വാനം ചെയ്യുമ്പോഴും വേദനകള്‍ സഹിക്കാന്‍ അവര്‍ മരുന്നുകളെ ആശ്രയിച്ചു. 40-ാം വയസ്സില്‍ അവര്‍ക്ക് നേരത്തെ തന്നെ ആര്‍ത്തവവിരാമം സംഭവിക്കുകയും ചെയ്തു.
മകള്‍ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് തന്റെ അമ്മയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെക്കുറിച്ച് അറിയുന്നത് എന്ന് ഒരു അഭിമുഖത്തില്‍ മുത്തുവിന്റെ മകള്‍ ഷണ്‍മുഖസുന്ദരി വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് തന്റെ വലിയമ്മയാണ് സ്വന്തം അമ്മയെന്നാണ് അവള്‍ കരുതിയിരുന്നത്. പിന്നീട് മുത്തുവിനൊപ്പം താമസം തുടങ്ങിയ ശേഷമാണ് സത്യം മനസ്സിലാക്കിയത്. എങ്കില്‍പ്പോലും പൊതുസ്ഥലങ്ങളില്‍ അവള്‍ അമ്മയെ ‘മുത്തു മാസ്റ്റര്‍’ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. തന്റെ അമ്മ അസാധാരണ കരുത്തുള്ള സ്ത്രീയാണെന്ന് മകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മകള്‍ വളര്‍ന്നു, വിവാഹിതയായി, സാമ്പത്തികമായി സുരക്ഷിതയായിട്ടും പെച്ചിയമ്മാള്‍ തന്റെ സ്ത്രീ വേഷത്തിലേക്ക് മടങ്ങാന്‍ തയ്യാറായില്ല. അതിജീവനത്തിനായി തുടങ്ങിയ വേഷപ്പകര്‍ച്ച ഒടുവില്‍ അവരുടെ ജീവിതം തന്നെയായി മാറി. തന്റെ ഏറ്റവും ദുര്‍ബലമായ കാലഘട്ടത്തില്‍ തനിക്ക് ധൈര്യം തന്ന ഈ പുരുഷ വ്യക്തിത്വത്തില്‍ തന്നെ ശേഷിച്ച കാലവും ജീവിക്കാനാണ് ഈ എഴുപതുകാരനായ ‘മുത്തു മാസ്റ്റര്‍’ എന്ന പെച്ചിയമ്മാള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
Born as Pechiammal in a small village near Thoothukudi, Tamil Nadu, Muthu Master lived most of her life as a man for nearly 37 years. Widowed just days after marriage and left to raise a daughter alone, Pechiammal faced constant fear and harassment while travelling for work. One incident shook her deeply and changed everything.She cut her hair, wore a shirt and dhoti, took the name “Muthu,” and stepped into a male identity to survive. As Muthu Master, she found safety, steady work as a cook and farm labourer, and something she had never known before dignity