മഹാരാഷ്ട്രയിലെ സാങ്ലി ജില്ലയിലെ ചെറുഗ്രാമത്തിൽ ചെരുപ്പുകുത്തിയുടെ മകനായി ജനിച്ച് പത്മശ്രീ തിളക്കത്തിലേക്കും 350 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്കും വളർന്ന യാത്രയാണ് അശോക് ഖാഡെയുടേത്. കടുത്ത ദാരിദ്ര്യവും ജാതിവിവേചനവും അനുഭവിച്ചു വളർന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്.

ഉപജീവനത്തിനായി മുംബൈയിലേക്ക് ചേക്കേറിയ അശോക് ഖാഡെ, 1975ൽ മസഗോൺ ഡോകിൽ മാസത്തിൽ വെറും 90 രൂപ ശമ്പളത്തിൽ വെൽഡിങ് അപ്രന്റീസായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. കഠിനാധ്വാനത്തിലൂടെ പടിപടിയായി ഉയർന്ന അദ്ദേഹം ജോലിക്കൊപ്പം പഠനം തുടർന്ന് മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ സ്വന്തമാക്കി. തുടർന്ന് ഇന്ത്യയുടെ അന്തർവാഹിനി പദ്ധതിയുടെ ഭാഗമായി വെസ്റ്റ് ജർമ്മനിയിൽ പരിശീലനത്തിന് പോകാൻ ലഭിച്ച അവസരം അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറി.
ജർമ്മനിയിൽ നിന്ന് നേടിയ ആധുനിക മറൈൻ എൻജിനീയറിങ് പരിചയവും ഗുണനിലവാര മാനദണ്ഡങ്ങളും മുതൽകൂട്ടാക്കി, മസഗോൺ ഡോകിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം തന്റെ സഹോദരങ്ങളുമായി ചേർന്ന് 1992-ൽ ‘ഡി.എ എസ് ഓഫ്‌ഷോർ’ (DAS Offshore) എന്ന കമ്പനിക്ക് രൂപം നൽകി. ചെറിയൊരു ഫാബ്രിക്കേഷൻ കരാറുകാരായി തുടങ്ങിയ ഈ സ്ഥാപനം, ഒഎൻജിസി ഉൾപ്പെടെയുള്ള പ്രമുഖർക്കായി ഇരുന്നൂറിലധികം സമുദ്രജല പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പ്രോജക്റ്റുകളും വിജയകരമായി പൂർത്തിയാക്കി വളർച്ചയുടെ പടവുകൾ കയറി.
നിലവിൽ കോടികളുടെ വാർഷിക വിറ്റുവരവുള്ളതും നൂറുകണക്കിന് കോടിയുടെ പുതിയ ഓർഡറുകളുള്ളതുമായ ശക്തമായ ബിസിനസ്സ് സാമ്രാജ്യമായി ഡി.എ എസ് ഓഫ്‌ഷോർ വളർന്നിരിക്കുന്നു. ഇന്ത്യയുടെ ഓഫ്‌ഷോർ എൻജിനീയറിങ് മേഖലയിലെ സ്വയംപര്യാപ്തതയ്ക്കും വിദേശ കരാറുകാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ മാനിച്ച്, 2026ൽ രാജ്യം അദ്ദേഹത്തിന് ‘പത്മശ്രീ’ പുരസ്കാരം നൽകി ആദരിച്ചു. പാരമ്പര്യമായി കിട്ടിയ പണമോ പ്രശസ്തിയോ ഇല്ലാതെ, സ്വന്തം അദ്ധ്വാനത്തിലൂടെ മാത്രം വിജയത്തിന്റെ പടവുകൾ കയറിയ അശോക് ഖാഡെയുടെ യാത്ര വലിയ പ്രചോദനമാണ്.
From starting as a ₹90 welding apprentice to founding DAS Offshore and receiving the Padma Shri in 2026, discover the inspiring journey of Ashok Khade.