ബ്രിക്സ് ഉച്ചകോടിക്കിടെ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും വാഗ്ദാനം ചെയ്തതായി റഷ്യ. ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ മോദിയും ഷിയും ഉക്രെയ്ൻ പ്രശ്നപരിഹാരത്തിൽ സജീവമായ ഇടപെടൽ വാഗ്ദാനം ചെയ്തതായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ സന്നദ്ധതയെ സ്വാഗതം ചെയ്തതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യ-ഉക്രെയ്ൻ സമാധാന കരാറിനായി ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇന്ത്യയുടെയും ചൈനയുടെയും ഈ നീക്കം ശ്രദ്ധേയമാകുന്നത്.

ഇതിനിടയിൽ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ പ്രത്യേക ഉഭയകക്ഷി ചർച്ചയും നടത്തി. 2030ലെ സാമ്പത്തിക സഹകരണ പദ്ധതിയുടെ നടപ്പാക്കൽ, വ്യാപാര ബന്ധങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുവരും അവലോകനം ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളും കരിങ്കടൽ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സംഘർഷങ്ങൾ പരിഹരിക്കാൻ സംഭാഷണവും നയതന്ത്രവുമാണ് ഏക പോംവഴിയെന്നും, സമാധാന ശ്രമങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
PM Modi and Chinese President Xi Jinping offer to mediate the Russia-Ukraine war during the BRICS summit, a move welcomed by Russian President Vladimir Putin.