ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപത്തിന് ആഗോള ഷിപ്പിങ് ഭീമൻമാരായ എപി മുള്ളർ മെർസ്ക് (A.P. Moller Maersk). തുറമുഖങ്ങൾ, ടെർമിനലുകൾ, ലാൻഡ്സൈഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിലാണ് 5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്ന് എപിഎം ടെർമിനൽസ് സിഇഒ കീത്ത് സ്വെൻഡ്സെൻ ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗുജറാത്തിലെ പിപാവാവ് ടെർമിനൽ വിപുലീകരണം, മഹാരാഷ്ട്രയിലെ വധ്വാൻ തുറമുഖത്തെ കണ്ടെയ്നർ ടെർമിനൽ വികസനം, ഇന്ത്യയിലെ ലോജിസ്റ്റിക്സ് വിഭാഗം എന്നിവയിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിക്കുക.

നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയതായി കീത്ത് സ്വെൻഡ്സെൻ പറഞ്ഞു. തുറമുഖങ്ങളിലും ടെർമിനലുകളിലും, ലാൻഡ്സൈഡ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിലും ഏകദേശം 5 ബില്യൺ ഡോളറിന്റെ നിക്ഷേപ അവസര പൈപ്പ്ലൈൻ കാണുന്നു. ഉപഭോക്താക്കൾക്ക് അവരുടെ മുഴുവൻ വിതരണ ശൃംഖല ആവശ്യങ്ങളും ഒരിടത്ത് ആക്സസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കാൻ കഴിയും. തുറമുഖം കൈകാര്യം ചെയ്യൽ, ഗതാഗത മാർഗ്ഗങ്ങൾ, വെയർഹൗസിംഗ്, വിതരണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Maersk plans a $5 billion investment in India to expand ports, enhance Pipavav and Vadhavan terminals, strengthen logistics, and streamline supply chains with improved warehousing, transportation, and distribution