ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ്സിലെ ഹൈപ്പർലൂപ്പ് പരീക്ഷണ കേന്ദ്രം സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഐഐടി മദ്രാസിന്റെ സഹായത്തോടെ വികസിപ്പിക്കുന്ന ഹൈപ്പർലൂപ്പ് ട്യൂബ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്യൂബായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 410 മീറ്റർ നീളമാണ് ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്യൂബിന് ഉള്ളത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്യൂബ് ആണിത്. ഉടൻ തന്നെ ലോകത്തിലെ ഏറ്റവും നീളം കൂടിയതായി അത് മാറുമെന്ന് കേന്ദ്രമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഹൈപ്പർലൂപ്പ് പദ്ധതിക്ക് റെയിൽവേ സാമ്പത്തിക-സാങ്കേതിക സഹായം നൽകിയിട്ടുണ്ട്. ഹൈപ്പർലൂപ്പ് പദ്ധതിക്കുള്ള എല്ലാ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയും ഐസിഎഫ് ചെന്നൈയിൽ വികസിപ്പിച്ചതാണ്.

പദ്ധതിക്കായുള്ള മുഴുവൻ പരീക്ഷണ സംവിധാനവും തദ്ദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈപ്പർലൂപ്പ് ഗതാഗത സാങ്കേതികവിദ്യ ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച ഫലങ്ങൾ നൽകി. അതുകൊണ്ടുതന്നെ ഇന്ത്യ സമീപഭാവിയിൽത്തന്നെ ഹൈപ്പർലൂപ്പ് ഗതാഗതത്തിന് തയ്യാറാകുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, 40 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈപ്പർലൂപ്പ് പദ്ധതിക്ക് റെയിൽവേ അംഗീകാരം നൽകിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ദീർഘദൂര ഹൈപ്പർലൂപ്പ് സംവിധാനം വികസിപ്പിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ട്. നിലവിൽ മാഗ്നറ്റിക് ലെവിറ്റേഷൻ ഉൾപ്പെടെ മൂന്ന് സാങ്കേതിക വിദ്യകളാണ് സർക്കാർ വിലയിരുത്തുന്നത്.
Railway Minister Ashwini Vaishnav visits IIT Madras’ Hyperloop test center, highlighting India’s progress in Hyperloop technology with the longest test tube in Asia.