സ്റ്റൈലും സ്വാഗും ഡയലോഗും കൈമുതലാക്കി ശിവാജി റാവു ഗെയ്ക്വാദ് എന്ന സാക്ഷാൽ രജനീകാന്ത് സിനിമാലോകം അടക്കിഭരിക്കാൻ ആരംഭിച്ചിട്ട് അൻപതു വർഷത്തിലേറെയായി. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ബസ് കണ്ടക്ടറായിരുന്ന ശിവാജിയെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാർ രജനി ആക്കി മാറ്റിയത് മറ്റൊന്നു കൂടിയായിരുന്നു-സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം.
കർണ്ണാടക-തമിഴ്നാട് അതിർത്തി ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിൽ ജനിച്ച രജനി ബെംഗളൂരു ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലക് സംഘിലും പഠനം പൂർത്തിയാക്കി. സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ അദ്ദേഹം സാമ്പത്തിക പ്രശ്നങ്ങൾ കാരണം സിനിമാ മോഹം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അങ്ങനെയാണ് അദ്ദേഹം കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലാൽ ബസ് കണ്ടക്ടറാകുന്നത്. ജോലിക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയ രജനി പിന്നീട് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ‍്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നു.

1975ൽ ഇറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ സിനിമാ അരങ്ങേറ്റം. തുടക്കത്തിൽ വില്ലൻ വേഷങ്ങളായിരുന്നു രജനിക്ക് അധികവും ലഭിച്ചത്. 1980കളിൽ രജനി നായകവേഷത്തിലേക്കെത്തി. നെട്രികൺ എന്ന സിനിമയായിരുന്നു രജനിക്ക് ആദ്യ ബ്രേക്ക് നൽകിയത്. സിനിമയുടെ സംവിധായകൻ ബാലചന്ദർ ആയിരുന്നു ശിവാജി റാവു ഗെയ്ക്വാദ് എന്ന പേര് മാറ്റി രജനീകാന്ത് എന്ന് ആദ്യം വിളിച്ചതും പിന്നീടങ്ങോട്ട് തമിഴിനു പുറമേ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജനി തകർത്തഭിനയിച്ചു. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം വില്ലൻ വേഷത്തിലാണ് രജനി മലയാളത്തിൽ എത്തിയത്. ഇന്ന് ഒരു ചിത്രത്തിന് 250 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്നതിലേക്ക് രജനീകാന്ത് എന്ന താരം വളർന്നു. 2023ലെ കണക്കനുസരിച്ച് 600 കോടി രൂപയിലേറെയാണ് താരത്തിന്റെ ആസ്തി.

കഠിനപ്രയത്നവും ആശയും അഭിലാഷവും അഭിനിവേശവുമെല്ലാം കൈമുതലാക്കി അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങൾ ഏതൊരു സിനിമാമോഹിക്കും ആവേശമാണ്. താരജാഡകൾ ഇല്ലാതെ സാധാരണക്കാരനായി ജീവിക്കുന്ന അദ്ദേഹം ആ നിലയ്ക്കും വലിയ മാതൃക തീർക്കുന്നു.
From a bus conductor to India’s highest-paid superstar, Rajinikanth’s journey is a testament to passion, perseverance, and cinematic excellence.