ഹൈഡ്രജൻ ഇന്ധന യുഗത്തിലേക്ക് ദക്ഷിണേന്ത്യയിൽ ആദ്യ ചുവടുവച്ച് കൊച്ചി. ദക്ഷിണേന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ പ്ലാന്റും ഇന്ധനസ്റ്റേഷനും കൊച്ചി സിയാൽ വിമാനത്താവള പരിസരത്ത് രണ്ടുമാസത്തിനകം പ്രവർത്തനം ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് നാഷണൽ ഗ്രീൻ ഹൈഡ്രോ-ജനറേഷൻ മിഷന്റെ ഭാഗമായി ഒരു വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് യാഥാർഥ്യമാകുന്നത്. ബിപിസിഎല്ലും സിയാലും ചേർന്നാണ് 25 കോടി വിലമതിക്കുന്ന പ്ലാന്റ് സാധ്യമാക്കിയത്. ആയിരം കിലോവാട്ട് പ്ലാന്റിന്റെ നിർമാണവും പ്രവർത്തനവും നിർവഹിച്ചത് ബിപിസിഎല്ലും, പ്ലാന്റിന് വേണ്ട ഭൂമി, ജലം, ഹരിത ഊർജ വിഭവങ്ങൾ എന്നിവ സിയാലുമാണ് നൽകിയത്.

ദിവസേന 200 കിലോ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാകും. മണിക്കൂറിൽ 200 എൻഎൻജി (നോർമൽ ക്യൂബിക് മീറ്റർ) ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന നാല് ഇലക്ട്രോലൈസറുമുണ്ട്. വിമാനത്താവളത്തിലെ വാഹനങ്ങൾക്കാണ് ഹൈഡ്രജൻ ഇന്ധനം ആദ്യം നൽകുക. തുടർന്ന് ലഭ്യതക്കും, ആവശ്യത്തിനും അനുസരിച്ചു പുറത്തുള്ള വാഹനങ്ങൾക്കും നൽകും.
പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങുന്നത്തോടെ സ്വകാര്യ കമ്പനിയായ കെപിഐടി ലിമിറ്റഡിന്റെ ഹൈഡ്രജൻ ഇന്ധന സെല്ലിൽ ഉപയോഗിക്കുന്ന ബസ് വിമാന ത്താവളത്തിനുള്ളിൽ സിയാൽ പ്രവർത്തിപ്പിക്കും. വിജയിച്ചാൽ ഇത്തരത്തിലുള്ള മൂന്ന് ബസ്‌കൂടി പുറത്തിറക്കും.
തിരുവനന്തപുരത്തും വിമാനത്താവളം കേന്ദ്രമാക്കി ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കാൻ ബി പി സി എല്ലിന് പദ്ധതിയുണ്ട്. ഭൂമി ഏറ്റെടുത്താൽ നിർമാണം രണ്ടുമാസത്തിനകം ആരംഭിക്കുമെന്ന് ബിപിസിഎൽ അധികൃതർ പറഞ്ഞു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഹൈഡ്രജൻ റീഫ്യൂവലിങ് സ്റ്റേഷൻ നാഷണൽ ഗ്രീൻ ഹൈഡ്രോ-ജനറേഷൻ മിഷന്റെ ഭാഗമാണ്
South India’s first green hydrogen plant and fuel station is set to launch at Cochin International Airport (CIAL), marking a major step in sustainable aviation.