വിദ്യാലയങ്ങളിൽ സൂംബ ഫിറ്റനസ് ഡാൻസ് (Zumba Dance) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കേരളം. എന്താണ് സൂംബ എന്നും അത് വന്ന വഴിയും നോക്കാം.
ഡാൻസും മ്യൂസിക്കും ചേർന്നുള്ള വ്യായാമരീതിയാണ് സൂംബ. മ്യൂസിക്കിന് അനുസരിച്ച് ഫിറ്റ്നസ് മൂവ്മെന്റുകൾ ചെയ്യുന്ന ഈ രീതി 1990കൾ മുതൽ പ്രചാരത്തിലുണ്ട്. കൊളംബിയയിൽ ആരംഭിച്ച സൂംബ 2000ത്തിനു ശേഷം അമേരിക്കയിൽ തരംഗം ഉയർത്തി. ഓൺലൈൻ വിവരങ്ങൾ അനുസരിച്ച് ബെറ്റോ പെരെസ് എന്ന കൊളംബിയൻ എയ്റോബിക്സ് ഇൻസ്ട്രക്ടറാണ് സൂംബയുടെ ഉപജ്ഞാതാവ്. ക്യൂബൻ സംഗീതമായ റൂമ്പയിൽ നിന്നാണ് സൂംബയ്ക്ക് ആ പേര് ലഭിക്കുന്നത്. പെരെസിന്റെ വീഡിയോ ഡിവിഡികളിലൂടെ ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ സൂംബ ലോകമെങ്ങും വ്യാപിച്ചു.

വെള്ളത്തിൽ ചെയ്യുന്ന അക്വാ സൂംബ, പ്രായമായവർക്കായി തീവ്രത കുറച്ചുള്ള സൂംബ ഗോൾഡ്, കുട്ടികൾക്കു വേണ്ടി കിഡ്സ് സൂംബ, കാർഡിയോയ്ക്ക് പ്രാധാന്യം നൽകുന്ന സ്ട്രോങ്ങ് ബയസ് സൂംബ എന്നിങ്ങനെ വിവിധ സൂംബകൾ ഇന്ന് പ്രചാരത്തിലുണ്ട്. സൽസ, മെറെൻഗു പോലുള്ള മ്യൂസിക്കാണ് സൂംബയിൽ ഉപയോഗിക്കുന്നത്. പ്രത്യേക പരിശീലനവും സൂംബ ഫിറ്റ്നസ് എൽഎൽസിയുടെ ഇൻസ്ട്രക്ടർ ലൈസൻസ് നേടുന്നവരുമാണ് സൂംബ പരിശീലിപ്പിക്കുക. സൂംബ ബേസിക്കിൽ തുടങ്ങി അക്വാ സൂംബയ്ക്കു വരെ വിവിധ തരത്തിലുള്ള സർട്ടിഫിക്കേഷനുകളും ലൈസൻസിങ്ങുമുണ്ട്.
കുട്ടികളെ ലഹരിക്കടിമപ്പെടാതെ ഫിറ്റ്നസ്സിനു പ്രാധാന്യം നൽകുന്നവരായി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ സൂംബ ആരംഭിച്ചത്. എന്നാൽ എന്താണ് സൂംബയെന്ന് അറിയാതെ ചില മതമേധാവികൾ അതിനെതിരെ രംഗത്തു വന്നതാണ് വിവാദത്തിനു കാരണമായതെന്ന് സൂംബ പക്ഷക്കാർ പറയുന്നു. ഫിറ്റന്സ് രീതി എന്ന നിലയിൽ കാണാതെ സൂംബയെ മതത്തിനു നേരെയുള്ള കടന്നുകയറ്റമായി കാണുന്ന നിലപാട് ഒട്ടും ആശാസ്യമല്ല എന്ന് നെറ്റിസൺസ് പ്രതികരിക്കുന്നു.
Explore the controversial introduction of Zumba in Kerala schools to promote fitness and combat drug abuse, and the debate it sparked between religious leaders and the government.